പൊലീസുകാരെ അണുവിമുക്തമാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ്

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വാഹനപരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാരെ അണുവിമുക്തമാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ് സജ്ജമായി. പുതിയ സംവിധാനം തിരുവനന്തപുരത്ത് ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
ലോക്ക്ഡൗണ്‍ ലംഘനം പരിശോധിക്കുന്നതിനായി ആയിരക്കണക്കിന് പൊലീസുകാരാണ് പൊതുനിരത്തുകളില്‍ ജോലി ചെയ്യുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൈയ്യുറകളും, മാസ്‌കും പൊലീസിന് നല്‍കിയിട്ടുണ്ടെങ്കിലും പൊലീസിനടയിലും കര്‍ശന ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം തയാറാക്കിയത്. അണുനാശക സംവിധാനം ഘടിപ്പിച്ച മൊബൈല്‍ സാനിറ്റേഷന്‍ ബസ് വാഹനപരിശോധന ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കാം.
പൊലീസുകാരെ വിന്യസിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളില്‍ ബസെത്തും. പൊലീസുകാര്‍ പിന്‍വാതിലിലൂടെ പ്രവേശിച്ച് ബസിനുള്ളിലൂടെ കടന്ന് മുന്നില്‍ എത്തുന്ന സമയത്തിനുള്ളില്‍ പൂര്‍ണമായും അണുവിമുക്തരാക്കാന്‍ ഈ സംവിധാനത്തിന് കഴിയും. തിരുവനന്തപുരം വെള്ളയമ്പലത്താണ് ആദ്യമായി സംവിധാനം ഉദ്ഘാടനം ചെയ്തത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും മൊബൈല്‍ സാനിറ്റേഷന്‍ ബസുകള്‍ സജ്ജമാക്കുമെന്ന് ഡിജിപി അറിയിച്ചു.
Story Highlights: Mobile sanitation bus, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here