ഇറ്റലിയിൽ നിന്നെത്തി ഡൽഹിയിലെ സൈനിക ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 44 അംഗ മലയാളി സംഘത്തെ കേരളത്തിലെത്തിച്ചു

ഇറ്റലിയിൽ നിന്നെത്തി ദൽഹിയിലെ സൈനിക ക്യാംപിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 44 അംഗ മലയാളി സംഘത്തെ കേരളത്തിലെത്തിച്ചു. മാർച്ച് 15 ന് ദില്ലിയിലെത്തിയ ഇവരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. എങ്കിലും എല്ലാവരോടും രണ്ടാഴ്ച വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
ഇറ്റലിയിൽ നിന്ന് മാർച്ച് 15ന് ഡൽഹിയിലെത്തിയ സംഘം 28 ദിവസം സൈനിക ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. നിരീക്ഷണത്തിനൊടുവിൽ രോഗലക്ഷണങ്ങൾ കണ്ടെത്താത്തതിനെ തുടർന്ന് ഇവരെ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. 2 വാഹനങ്ങളിലായാണ് സംഘം വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയത്. ഇവരുടെ പരിശോനാ ഫലങ്ങൾ നെഗറ്റീവാണ്.
28 ദിവസം ദില്ലിയിൽ നിരീക്ഷണത്തിൽ തുടർന്നെങ്കിലും പാലക്കാട് സ്വകാര്യ ഹോട്ടലിൽ 14 ദിവസം കൂടി ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് ആദ്യം സർക്കാർ തീരുമാനെടുത്തത്. പക്ഷേ, പിന്നീട് ഇവരെ വീടുകളിലേക്ക് തന്നെ വിടാൻ തീരുമാനിച്ചു.
കേരളത്തിൽ വിവിധ ജില്ലകളിൽ നിന്ന് ഇറ്റലിയിലേക്ക് പഠന ത്തിനും ജോലിക്കുമായി പോയവരാണ് ഇവർ. മലബാറിലുള്ള ജില്ലക്കാരെ വാളയാറിൽ വെച്ചു തന്നെ വീടുകളിലേക്ക് പോകാൻ അനുവദിച്ചു. തെക്കൻ ജില്ലകളിലുള്ളവരെ എറണാകുളം വരെ ഈ വാഹനത്തിൽ തന്നെ എത്തിക്കും.
അതേ സമയം, സംസ്ഥാനത്ത് വൈറസ് ബാധ സാവധാനം ഒഴിയുകയാണ്. 2 പേർക്ക് മാത്രമാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 36 പേർ രോഗമുക്തി നേടി. നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.
Story Highlights: 44 malayalis from italy came back to kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here