സംസ്ഥാനത്തുള്ള ലക്ഷദ്വീപുകാര്‍ക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തുള്ള ലക്ഷദ്വീപുകാര്‍ക്ക് ആവശ്യമായ ഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപുകാര്‍ കേരളത്തിനകത്ത് ധാരാളം പേരുണ്ട്. അവര്‍ വിവിധ കാര്യങ്ങള്‍ക്ക് കേരളത്തെയാണ് ആശ്രയിക്കുന്നത്. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വിവിധ കാര്യങ്ങള്‍ക്ക് അവര്‍ എത്തിച്ചേരുന്നു. ഈ ഘട്ടത്തില്‍ കൈവശമുള്ള പണം തീര്‍ന്ന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ലക്ഷദ്വീപുകാരായ പലരും. ഇത്തരക്കാര്‍ക്ക് ആവശ്യമായ സൗകര്യം നല്‍കുമെന്ന് മുഖ്യമന്ത്രില പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡിനെതിരായ ജാഗ്രതയില്‍ തരിമ്പുപോലും കുറവ് വരുത്താനുള്ള അവസ്ഥ നമ്മുടെ മുന്‍പിലില്ല. വൈറസിന്റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനമെന്ന അത്യാപത്തും സംഭവിച്ചേക്കാം. അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരും.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഇത് കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കളയാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എങ്ങനെ വേണമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നാളെ രാവിലെ ജനങ്ങളോട് പറയും. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here