പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു: മുഖ്യമന്ത്രി
പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ എത്രയും വേഗം കേരളത്തില്‍ എത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ ആവര്‍ത്തിച്ച് പെടുത്തിയിട്ടുണ്ട്. ഇന്നും വിശദമായ കത്ത് പ്രധാനമന്ത്രിക്ക് അയച്ചു. യാത്രാനിരോധനം മൂലം വിദേശങ്ങളില്‍ കുടുങ്ങിയവരില്‍ സന്ദര്‍ശക വിസയില്‍ പോയവരുമുണ്ട്. ഇവര്‍ക്ക് മടങ്ങാനാവുന്നില്ല. വരുമാനം ഇല്ലാത്തതിനാല്‍ അവിടെ ജീവിതം അസാധ്യമാകുന്നു. ഇവര്‍ക്കും മറ്റ് അടിയന്തര ആവശ്യമുള്ളവരോ പ്രയാസങ്ങള്‍ നേരിടുന്നവരോ ആയ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകളും പാലിച്ച് ഇവരെ തിരികെ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തിരികെ വരുന്നവരുടെ ടെസ്റ്റിംഗ്, ക്വാറന്റീന്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. ഇന്നത്തെ പ്രയാസകരമായ സാഹചര്യത്തില്‍ പ്രവാസികളുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ സുപ്രിംകോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. കൊവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടി വരുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിനെതിരായ ജാഗ്രതയില്‍ തരിമ്പുപോലും കുറവ് വരുത്താനുള്ള അവസ്ഥ നമ്മുടെ മുന്‍പിലില്ല. വൈറസിന്റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനമെന്ന അത്യാപത്തും സംഭവിച്ചേക്കാം. അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരും.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഇത് കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കളയാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എങ്ങനെ വേണമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നാളെ രാവിലെ ജനങ്ങളോട് പറയും. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്; 19 പേര്‍ രോഗമുക്തരായി
ജാഗ്രതയില്‍ കുറവ് വരുത്തരുത്; ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും: മുഖ്യമന്ത്രി
വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി; വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകണം
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here