വ്യാജവാറ്റും മദ്യവില്പനയും നടത്തുന്നവർക്കെതിരെ കാപ്പ ചുമത്തും
ലോക്ക് ഡൗൺ കാലത്ത് വ്യാജവാറ്റും മദ്യവിൽപനയും നടത്തുന്നവർക്കെതിരെ കാപ്പ ചുമത്താൻ എറണാകുളം റൂറൽ പൊലീസ് നടപടികളാരംഭിച്ചു. ലോക്ക് ഡൗണിനു ശേഷം വ്യാജമദ്യ നിർമ്മാണവും വിൽപ്പനയുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ 12 കേസുകളെടുക്കുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമെയാണിത്. കേസുകളുടെ എണ്ണം വർധിച്ചതോടെയാണ് പിടിക്കപ്പെടുന്നവർക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.
ലോക്ക് ഡൗൺ കാലത്ത് വ്യാജമദ്യത്തിന് ആവശ്യക്കാരേറിയതോടെയാണ് ജില്ലയിൽ വ്യാജവാറ്റും മദ്യവിൽപനയും വർദ്ധിച്ചത്. ലോക്ക് ഡൗണിനു ശേഷം വ്യാജമദ്യ നിർമ്മാണവും വിൽപ്പനയുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ 12 കേസുകളെടുക്കുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 ലിറ്റർ ചാരായവും 190 ലിറ്റർ വാഷും പിടികൂടി. ഇതേത്തുടർന്നാണ് പുതിയ തീരുമാനം. വ്യാജവാറ്റ് കേസിൽ പിടിക്കപ്പെടുന്നവർക്കെതിരെ കാപ്പ ചുമത്തുമെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു
ഇത്തരത്തിൽ പിടിക്കപ്പെട്ട നാല് പേർക്കെതിരെ കാപ്പ ചുമത്താനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇവരെ 6 മാസം തടവിൽ വക്കുകയോ, നാടുകടത്തുകയോ ചെയ്യും. ഇക്കാര്യത്തിൽ മുൻപ് കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുണ്ടോയെന്ന് നോക്കില്ലെന്നും എസ്.പി പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വിമുക്ത ഭടനും, കാനഡയിൽ നിന്നെത്തിയ പ്രവാസിയുമടക്കം നിരവധി പേരെ പിടികൂടിയിരുന്നു. സ്ഥിരതാമസമില്ലെന്ന് കരുതി വ്യാജമദ്യം കണ്ടെത്തുന്ന പുരയിടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഉടമകൾക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
Story Highlights: kaapa act to implement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here