സംസ്ഥാനത്ത് 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കി; രാജ്യത്തുതന്നെ ആദ്യം: മുഖ്യമന്ത്രി

കൊവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തും. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ ചികിത്സാ സൗകര്യമൊരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇപ്പോള്‍ ആര്‍സിസിയുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെന്ററുകളുമായും സഹകരിച്ച് കാന്‍സര്‍ ചികിത്സ സൗകര്യം വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അണുനാശിനി ടണലുകള്‍ അശാസ്ത്രിയമാണ്. അത്തരം ടണലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വാര്‍ത്തകളുണ്ട്. അത് ഒഴിവാക്കണം. ശ്രീചിത്ര ഡിസ്ഇന്‍ഫെക്ഷന്‍ ഗേറ്റ് വേ എന്ന പേരില്‍ ശാസ്ത്രീയമായതും കാര്യക്ഷമതയുള്ളതുമായ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. അതുമായി അശാസ്ത്രീയ ടണലുകളെ താരതമ്യം ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here