അശാസ്ത്രിയമായ അണുനാശിനി ടണലുകളുടെ പ്രവര്‍ത്തനം ഒഴിവാക്കണം: മുഖ്യമന്ത്രി

അണുനാശിനി ടണലുകള്‍ അശാസ്ത്രിയമാണ്. അത്തരം ടണലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വാര്‍ത്തകളുണ്ട്. അത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീചിത്ര ഡിസ്ഇന്‍ഫെക്ഷന്‍ ഗേറ്റ് വേ എന്ന പേരില്‍ ശാസ്ത്രീയമായതും കാര്യക്ഷമതയുള്ളതുമായ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. അതുമായി അശാസ്ത്രീയ ടണലുകളെ താരതമ്യം ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ അക്ഷയ സെന്ററുകള്‍ ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കും. രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ നിരക്കില്‍ കേരളം മുന്നിലാണ്. സംസ്ഥാനത്ത് ഇതുവരെ 218 പേര്‍ക്കാണ് കൊവിഡ് ഭേദമായത്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണ്. കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് സ്വദേശികളായ നാല് പേരും കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കൊല്ലം സ്വദേശിയായ ഒരാളും ഇന്ന് കൊവിഡ് രോഗമുക്തി നേടി.
167 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96,942 പേര്‍ വീടുകളില്‍ 522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 16002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here