പോക്സോ പ്രതിയെ പിടിക്കാൻ വൈകിയ പൊലീസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ശക്തമായ തെളിവുകൾ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ വൈകിയ അന്വേഷണ സംഘത്തിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. അറസ്റ്റ് വൈകിയതിന്റെ കാരണങ്ങൾ ഡിവൈഎസ്പി റാങ്കിൽ കുറയാതെയുള്ള പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം പി മോഹനദാസ് കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയായ അധ്യാപകനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ഒകെ മുഹമ്മദ് അലി സമർപ്പിച്ച പരാതിയിലാണ് നടപടി. അന്വേഷണ സംഘം പ്രതിയുടെ സ്വാധീനത്തിന് വഴങ്ങിയതായി പരാതിയിൽ പറയുന്നു. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് 16.04.20 കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ റദ്ദാക്കിയതായി കമ്മീഷൻ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
അല്പം മുൻപാണ് ബിജെപി നേതാവ് കൂടിയായ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മരാജൻ പിടിയിലായത്.
സ്‌കൂൾ ശുചിമുറിയിൽ വച്ച് പത്ത് വയസുള്ള പെൺകുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമാണ് ഇയാൾ.
Story Highlights: human rights commission inquiry against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here