ഹോട്ട് സ്‌പോട്ടുകളായുള്ള വില്ലേജുകളുടെ അതിര്‍ത്തികള്‍ അടയ്ക്കും; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

ഹോട്ട് സ്‌പോട്ടുകളായി സംസ്ഥാനത്ത് നിശ്ചയിച്ചിട്ടുള്ള ജില്ലകളില്‍ തീവ്ര രോഗബാധയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ആ വില്ലേജുകളുടെ അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. കൊവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാല്‍ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് കൂടുതലാളുകളുള്ളത്. ഈ മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ്. ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖലയാക്കി നിയന്ത്രണങ്ങള്‍ നടപ്പാക്കും. ഈ നാല് ജില്ലകളിലും മെയ് 3 വരെ ലോക്ക്ഡൗണ്‍ കര്‍ക്കശമായി തുടരും. ഈ ജില്ലകളില്‍ തീവ്ര രോഗബാധയുള്ള ഹോട്ട്‌സ്‌പോട്ട് പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. എന്‍ട്രി പോയിന്റും എക്‌സിറ്റ് പോയിന്റും മാത്രം അനുവദിക്കും. മറ്റു വഴികളെല്ലാം അടയ്ക്കും. ഭക്ഷ്യവസ്തുക്കള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഈ പോയിന്റിലൂടെയാണ് എത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ജില്ലകളെ നാലായി തിരിച്ചാകും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുക. ഏപ്രില്‍ 20 ന് ശേഷം കോട്ടയം, ഇടുക്കി ജില്ലകളില്‍ സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാകും. സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്‌ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കണം.
പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടായി ഉള്‍പ്പെടുത്തിയിരിക്കുന്ന ആറ് ജില്ലകളില്‍ പത്തനംതിട്ടയും എറണാകുളവും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ നിലവില്‍ ഇവിടെ രോഗികളുടെ എണ്ണം കുറവാണ്. അതിനാല്‍ ഈ രണ്ട് ജില്ലകളെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്രം ഇത് അനുവദിക്കുകയാണെങ്കില്‍ പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ തുടരും. അതിനുശേഷം ഇളവുകള്‍ അനുവദിക്കും
കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ ഇളവില്ലാതെ തുടരും. ഏപ്രില്‍ 20 ന് ശേഷം ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. കൂട്ടംകൂടല്‍, പൊതുസ്വകാര്യ പരിപാടികള്‍, വിവിധ കൂടിച്ചേരലുകള്‍ (പാര്‍ടി) മെയ് മൂന്ന് വരെ നിരോധിക്കും. ഹോട്ട്‌സ്‌പോട്ടുള്ള പ്രദേശം അടച്ചിടും. ജില്ലാ അതിര്‍ത്തിയില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സുരക്ഷാക്രമീകരണങ്ങളോടെ അനുവദിക്കും. കടകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ വൈകുന്നേരം ഏഴ് മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here