ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കുടുങ്ങിയ 267 യുകെ പൗരന്മാരുമായി വിമാനം ലണ്ടനിലേക്ക് യാത്രയായി
കൊവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ 267 യുകെ പൗരന്മാരുമായി ആദ്യ വിമാനം സംസ്ഥാനത്ത് നിന്നും ലണ്ടനിലേക്ക് യാത്രയായി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം തിരുവനന്തപുരത്ത് നിന്ന് 110 യാത്രക്കാരുമായി പറന്നുയര്‍ന്നത്. കൊച്ചിയില്‍ നിന്നുള്ള 157 യാത്രക്കാരും വിമാനത്തിലുണ്ട്. ബ്രിട്ടീഷ് പൗരന്മാരെ കൂടാതെ ഓസ്ട്രിയ, കാനഡ, പോര്‍ച്ചുഗല്‍, അയര്‍ലാന്റ്, ലിത്വേനിയ എന്നീ രാജ്യങ്ങളിലെ ഏതാനും പൗരന്മാരും സംഘത്തിലുണ്ട്.
കൊവിഡ് 19 പോസറ്റീവാണെന്നു കണ്ടെത്തി കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ച ആറ് ബ്രിട്ടീഷ് പൗരന്മാരും ഈ സംഘത്തിലുണ്ട്. ബംഗളൂരിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതി ജെറമി പിലിമോര്‍ ബെഡ്‌ഫോര്‍ഡ് കൊച്ചി വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
യുകെ പൗരന്മാരെ സ്വദേശത്തേക്ക് സുരക്ഷിതമായി അയക്കാന്‍ സാധിച്ചതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതിഥി ദേവോ ഭവ എന്ന സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചാണ് ഇവരെ സംസ്ഥാനത്ത് സംരക്ഷിച്ചത്. കൊവിഡ് രോഗ ബാധിതരായ എല്ലാ വിദേശ പൗരന്മാരുടെയും ചികിത്സാചെലവുകള്‍ സംസ്ഥാനം നേരിട്ടാണ് വഹിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് വിദേശ പൗരന്മാരുടെ താമസവും ഭക്ഷണവും ടൂറിസം വകുപ്പാണ് ഏര്‍പ്പാടു ചെയ്തതെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളുമായി മടങ്ങിയ മൂന്നാമത്തെ വിമാനമാണിത്. നേരത്തെ ജര്‍മനിയില്‍ നിന്നുള്ള 232 പേരും ഫ്രാന്‍സില്‍ നിന്നുള്ള 112 പേരും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here