കൂടുതൽ പേർ ആശുപത്രി വിടുന്നു; കാസർഗോഡ് റാപ്പിഡ് ടെസ്റ്റ് അനിവാര്യമെന്ന് ആരോഗ്യപ്രവർത്തകർ
കൊവിഡ് 19 പ്രതിരോധത്തിന്റ ഭാഗമായി കാസർഗോഡ് ഇനി റാപ്പിഡ് ടെസ്റ്റ് അനിവാര്യമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. ആവശ്യമായ കിറ്റുകളടക്കമെത്തിച്ച് പരിശോധനയ്ക്കുള്ള നടപടികൾ അടിയന്തരമായി തുടങ്ങണമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. കൂടുതൽ പേർ ആശുപത്രി വിടുന്ന സാഹചര്യത്തിലാണ് ജില്ലയിൽ റാപ്പിഡ് ടെസ്റ്റിന്റെ ആവശ്യം ഉയർന്നിരിക്കുന്നത്.
രോഗവ്യാപനം പിടിച്ചുകെട്ടാനായോ എന്നുറപ്പിക്കാൻ ഇനി റാപ്പിഡ് ടെസ്റ്റിന്റെ അനിവാര്യതയിലേയ്ക്കാണ് കാസർഗോഡ് കടക്കുന്നത്. ജില്ലയിൽ പുതിയ കേസുകളുടെ എണ്ണം കുറയുന്നതും അമ്പത് ശതമാനത്തിലധികം രോഗികൾ ആശുപത്രി വിടുകയും ചെയ്ത സാഹചര്യം ആശ്വാസമാണ്. എന്നാൽ സമ്പർക്ക പട്ടികയ്ക്ക് പുറത്തുള്ളവരിൽ രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യമാണ് ഇനി പരിശോധിക്കേണ്ടുന്നത്. സമൂഹ സർവെയും സാമ്പിൾ ശേഖരണവും അതീവ നിയന്ത്രിത മേഖലകളിൽ തുടരുന്നുണ്ട്.
കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും, കാസർഗോഡ് ജനറൽ ആശുപത്രിയിലും, പെരിയ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും രണ്ടു ദിവസം കൊണ്ട് സമൂഹ സാമ്പിൾ ശേഖരണം നടത്തി നൂറ്റമ്പതിലധികം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. എന്നാൽ ഇനി എണ്ണം വർധിപ്പിക്കുകയും ഫലം വേഗത്തിലാവുകയും വേണമെന്നാണ് ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ പരിശോധനയ്ക്കാവശ്യമായ കിറ്റുകൾ ലഭ്യമാക്കിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here