കൊടുമണ്ണിലെ വിദ്യാർത്ഥിയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
പത്തനംതിട്ട കൊടുമണ്ണിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിലും തലയിലും മൂന്ന് തവണ വെട്ടിയിരുന്നു. കുട്ടിയുടെ ദേഹമാസകലം മർദനമേറ്റതിന്റെ ക്ഷതങ്ങളുമുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. റിപ്പോർട്ട് അടുത്ത ദിവസം പൊലീസിന് കൈമാറും.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കൊടുമൺ സ്വദേശിയായ 16 കാരൻ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്ന് കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ച ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതേസമയം പ്രായപൂർത്തിയാകാത്ത പ്രതികളെ കൊണ്ട് കുഴിച്ച് മൂടിയ മൃതദേഹം പുറത്തെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ജില്ലാ കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഡിവൈഎസ്പിക്ക് നിർദേശം നൽകിയതായി എസ്പി കെ. ജി സൈമൺ പറഞ്ഞു.
കൊലപാതകം നടത്തിയ പ്രതികളെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here