മുഖ്യമന്തിയുടെ വാർത്താ സമ്മേളനങ്ങളിൽ അഴിമതി പുറത്തായപ്പോഴുണ്ടായ വേവലാതി: രമേശ് ചെന്നിത്തല

അഴിമതി പുറത്തായപ്പോഴുണ്ടായ വേവലാതിയാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ പ്രകടമാകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംക്ലർ അടക്കം പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിടിച്ചെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം എപ്പോൾ തിരിച്ചു കൊടുക്കുമെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും ലാവ്ലിൻ്റെ ബാധ മുഖ്യമന്ത്രിയെ ഇപ്പോഴും പിന്തുടരുകയാണെന്നും രമേശ് ചെന്നിത്തലആരോപിച്ചു. ഗുരുതരമായ ആരോപണം വരുമ്പോൾ ഗൂഢാലോചന സിദ്ധാന്തമല്ല വിവരിക്കേണ്ടത്. വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കണം. സ്പ്രിംക്ലർ കരാർ അന്വേഷിക്കാനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ പ്രതിപക്ഷം തകർക്കുന്നില്ല. പക്ഷേ, റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരുടെ അന്വേഷണം കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പിടിച്ചെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ഈ സർക്കാരിൻ്റെ കാലത്തു തന്നെ തിരിച്ചു കൊടുക്കണം. സർക്കാർ അനാവശ്യ ധൂർത്ത് ഒഴിവാക്കണമെന്നും, ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പലയിടത്തും നില നിൽക്കുന്ന അവ്യകതത പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം, സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠനാണ് കക്ഷി ചേര്‍ന്നത്. വിദേശത്ത് നിന്നെത്തിയ മകള്‍ നിരീക്ഷണത്തിലായിരുന്നപ്പോള്‍ വിവരശേഖരണം നടന്നു. ഇതില്‍ ആശങ്കയുണ്ട്. വിവരങ്ങള്‍ വിദേശ ഏജന്‍സി ദുരുപയോഗം ചെയ്യുമെന്ന് സംശയിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ സ്പ്രിംക്ലർ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. സുപ്രിംകോടതി അഭിഭാഷകനായ കോശി ജേക്കബാണ് പരാതി നൽകിയത്. ആഗോള ടെൻഡർ വിളിച്ചില്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും പരാതിയിൽ ആരോപിച്ചു.
Story Highlights: Ramesh Chennithala criticises pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here