കൊവിഡ് ; ഡല്‍ഹിയിലെ ആസാദ്പുര്‍ മണ്ഡിയിലെ 300 കടകള്‍ അടച്ചു
ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മാര്‍ക്കറ്റായ ഡല്‍ഹിയിലെ ആസാദ്പുര്‍ മണ്ഡിയിലെ 300 കടകള്‍ അടച്ചു. ഒരു വ്യാപാരി കൊവിഡ് ബാധിച്ച് മരിക്കുകയും രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടകള്‍ കൂട്ടത്തോടെ അടച്ചത്.
നൂറ് ഏക്കര്‍ സ്ഥലത്തായി പടര്‍ന്നു കിടക്കുന്ന ആസാദ്പുര്‍ ചന്തയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് പരിശോധനകള്‍ നടത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. 2800 ലധികം കടകളിലായി ആയിരകണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് ഈ മാര്‍ക്കറ്റ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്ന പ്രദേശമാണ് ആസാദ്പുര്‍ മണ്ഡി മാര്‍ക്കറ്റ്.
ഏപ്രില്‍ 14 ന് സാമ്പിള്‍ ശേഖരിച്ച ശേഷം വ്യാപാരിക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്.
ചൊവ്വാഴ്ച അദ്ദേഹം മരിച്ചു. മരിച്ച 57 കാരനായ വ്യാപാരിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 17 പേര്‍ നിരീക്ഷണത്തിലാണ്. വ്യാപാരിയുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണ സംഘങ്ങള്‍ കണ്ടെത്തുന്നുണ്ടെന്ന് നോര്‍ത്ത് ഡല്‍ഹി ജില്ലാ മജിസ്ട്രേറ്റ് ദീപക് ഷിന്‍ഡെ പറഞ്ഞു. അതേസമയം, സാമൂഹ്യ അകലം പാലിക്കുന്നതിനായി ഒരു സമയം 1,000 പേര്‍ക്ക് മാത്രമേ വിപണിയില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന് ഡല്‍ഹി ഭരണകൂടം അറിയിച്ചു
Story Highlights- 300 Shops Shut In Delhi’s Azadpur Mandi After COVID-19 Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here