കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കുടുംബശ്രീ അംഗങ്ങൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കുടുംബശ്രീ അംഗങ്ങൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കമ്യൂണിറ്റി കിച്ചണുകളിൽ 75 ശതമാനവും കുടുംബശ്രീ അംഗങ്ങളിലൂടെയാണ് നടക്കുന്നതെന്നും കമ്യൂണിറ്റി കിച്ചന്റെ ചുവടുപിടിച്ചാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
അരലക്ഷം കുടുംബശ്രീ അംഗങ്ങൾ ഇതുവരെ സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായും കുംടുബശ്രീ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഇതുവരെ 22 ലക്ഷം മാസ്‌കുകളും ഇതിനു പുറമേ സാനിറ്റൈസറുകളും നിർമിച്ചു നൽകിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കുടുംബശ്രീയുടെ 14 ജില്ലകളിലുമുള്ള സ്നേഹിതയിലൂടെയും 360 കമ്യൂണിറ്റി കൗൺസിലർമാരിലൂടെയും ജനങ്ങൾക്കും കുടുംബങ്ങൾക്കും ആവശ്യമായ മാനസിക പിൻതുണ നൽകി വരുന്നതായും പ്രായമായവർ കരുതലോടെ വീട്ടിലിരിക്കണം എന്ന സന്ദേശം
വീടുകളിൽ എത്തിക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
മാത്രമല്ല, ഭാവിയിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കാൻ കുടുംബശ്രീയിലൂടെ കഴിയണമെന്നും സഹായഹസ്ത പദ്ധതി പ്രകാരം രണ്ടായിരം കോടി രൂപ പലിശരഹിത വായ്പയായി കുടുംബശ്രീയിലൂടെ എത്തിക്കുന്നതിലൂടെ 32 ലക്ഷം കുടുംബങ്ങളിലേക്ക് ഈ സഹായം എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story highlights-Kudumbashree, CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here