എലിയെ പേടിച്ച് ഇല്ലം ചുടേണ്ട കാര്യമില്ല; ഇനിയും കോടതിയെ സമീപിച്ചാൽ സംഘടനാ നേതാക്കൾ അപഹാസ്യരാകും: എ കെ ബാലൻ
സാലറി കട്ടിനെതിരെ നിലയുറയ്ക്കുന്ന പ്രതിപക്ഷ സംഘടനയ്ക്കെതിരെ മന്ത്രി എ കെ ബാലൻ. എലിയെ പേടിച്ച് ഇല്ലം ചുടേണ്ട കാര്യമില്ലല്ലോ എന്ന് മന്ത്രി ചോദിച്ചു. സർക്കാർ ഓർഡിനൻസിലേക്ക് പോകാൻ നിർബന്ധിച്ചത് ഒരു വിഭാഗം ജീവനക്കാരുടെ എതിർപ്പ് മൂലമാണ്. പ്രതിപക്ഷം നിലപാട് മാറ്റുകയാണെന്നും എ കെ ബാലൻ പറഞ്ഞു.
ഒരു വിഭാഗം ജീവനക്കാർ കോടതിയെ സമീപിച്ചതോടെ മറ്റൊരു സന്ദേശമാണ് സമൂഹത്തിലുണ്ടായത്. ഇവരോട് സർക്കാർ നേരത്തെ ചർച്ച ചെയ്തിരുന്നു. വീണ്ടും കോടതിയെ സമീപിച്ചാൽ അവരുടെ നിലപാട് വ്യക്തമാകും. ഇനിയും കോടതിയിലേക്ക് പോയാൽ ഉത്തരവാദിത്തപ്പെട്ട സംഘടനയുടെ നേതാക്കൾ അപഹാസ്യരാകുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിസഭ ചർച്ച ചെയ്തത് നാല് ഓർഡിനൻസുകളാണ്. രണ്ട് ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം ലഭിച്ചു. മറ്റു രണ്ടെണ്ണം ഗവർണർക്ക് അയച്ചില്ല. ഗവർൺമെൻ്റിൻ്റെ ഗ്രാന്റ് കിട്ടുന്ന എല്ലാ സ്ഥാപനങ്ങളുടെയും ജീവനക്കാർ സാലറി കട്ടിൻ്റെ പരിധിയിൽ വരും. പിടിക്കുന്ന തുകയുടെ തിരിച്ചടവിൻ്റെ രൂപം എങ്ങനെയെന്ന് സർക്കാർ നോട്ടിഫൈ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here