സർവ്വലോക തൊഴിലാളികൾ നാളിതുവരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. സർവ്വലോക തൊഴിലാളികൾ നാളിതുവരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സാധാരണയായി മെയ് ദിനം ആഘോഷിക്കാറ്. എന്നാൽ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ അത്യപൂർവമായ ഒരു തൊഴിലാളി ദിനത്തിലൂടെയാണ് ലോകം കടന്നുപോവുന്നത്.
ഈ മെയ് ദിനത്തിൽ ലോകം ഏതാണ്ട് നിശ്ചലമാണ്. വർഷാരംഭത്തിലെത്തി രണ്ടര ലക്ഷത്തിനടുത്ത് ആളുകളുടെ ജീവനെടുത്ത കൊവിഡ് വ്യാപനം എന്ന് അവസാനിക്കുമെന്ന് ആർക്കും നിശ്ചയമില്ല. അടുത്ത ഒരു വർഷത്തേക്ക് കൂടി കൊവിഡ് ഭീതിയിൽ തന്നെ കഴിയേണ്ടിവരുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനകൾ. സമാനതകളില്ലാത്ത ഈ പ്രതിസന്ധിക്കുമുന്നിൽ ഏറെ പകച്ചുനിൽക്കുകയാണ് തൊഴിലാളിലോകം. അമേരിക്കയിൽ മാത്രം കഴിഞ്ഞ ഒന്നരമാസത്തിനിടെ തൊഴിൽരഹിത വേതനത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നത് മൂന്ന് കോടി മനുഷ്യരാണ്.
കൊവിഡിനെ പ്രതിരോധിക്കാനായി ഇന്ത്യയിലാകെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ എന്ന് അവസാനിക്കുമെന്നറിയാതെ കാത്തിരിക്കുകയാണ് രാജ്യത്തെ അസംഘടിത തൊഴിൽ മേഖല. സ്ഥിരവരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും സുരക്ഷിതരായ സർക്കാർ ഉദ്യോഗസ്ഥരും ഇത്തവണ സാലറി കട്ട് നേരിടുകയാണ്. സാമ്പത്തികചലനങ്ങൾ ഭൂരിപക്ഷവും നിലച്ച പശ്ചാത്തലത്തിൽ മറ്റു വഴികളില്ലെന്നാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പക്ഷം.
അതിനിടെ കൊവിഡിനെ തൊഴിൽപരമായ മഹാമാരിയായും പ്രഖ്യാപിക്കണമെന്ന വാദം പല കോണുകളിൽ നിന്നുമുയരുന്നുണ്ട്. കാരണം കൊവിഡ് തൊഴിൽ രംഗത്തെ അത്രമേൽ പിടിച്ചുകുലിക്കിരിക്കുന്നു. പൊതു ആരോഗ്യസംവിധാനകൾ ശക്തമാക്കുക, തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യവും ഇതിനൊപ്പം ഉയർത്തുന്നുണ്ട്.
Story Highlights- May Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here