കൊറോണ വൈറസിന് സ്വാഭാവികമായ ഉത്ഭവമെന്ന് ആവർത്തിച്ച് ലോകാരോഗ്യ സംഘടന
കൊറോണ വൈറസിന്റെത് സ്വാഭാവിക ഉത്ഭവമാണെന്ന് ആവർത്തിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ മൈക്കൽ റയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഗവേഷകർ കൊറോണ വൈറസ്, അതിന്റെ ജീൻ സ്വീക്വൻസ് എന്നിവയെകുറിച്ച് പഠനം നടത്തിയിരുന്നു. ഇവയെല്ലാം തന്നെ ലോകാരോഗ്യ സംഘടന തുടർച്ചയായി വിശകലനം ചെയ്തു. ശേഷമാണ് കൊറോണ വൈറസിന്റെത് സ്വാഭാവികമായ ഉത്ഭവമാണെന്ന് ഉറപ്പാക്കിയതെന്നും മൈക്കൽ. കൊറോണ വൈറസിനെ കുറിച്ച് കൂടുതൽ അറിയാനും ഇത്തരത്തിലുള്ള രോഗങ്ങളുടെ വ്യാപനം ഭാവിയിൽ തടയാനും അത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ലോകത്ത് ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണെന്നും കൊവിഡ് വ്യാപനം അതിന്റെ രൂക്ഷതയിലേക്ക് എത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ എമർജൻസി കമ്മിറ്റി പറഞ്ഞു.
അതേസമയം വുഹാനിലെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടൽ തടയുന്നതിനെ ചൈന മോശമായാണ് കൈകാര്യം ചെയ്തതെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനയ്‌ക്കെതിരെയും ആരോപണമുണ്ട്. കൊറോണ വൈറസ് വ്യാപന വിഷയത്തിൽ ഡബ്യുഎച്ച്ഒ ചൈനയോട് പക്ഷപാതം കാണിച്ചെന്നാണ് വൈറ്റ് ഹൗസിന്റെ ആക്ഷേപം.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്കെനാനി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ചൈനയ്‌ക്കെതിരേയുള്ള ആരോപണങ്ങൾ വീണ്ടും കടുപ്പിച്ചത്.’ ഷാങ്ഹായിലെ പ്രൊഫസർ കൊറോണയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തുന്നതുവരെ ചൈന വൈറസിന്റെ ജനിതകക്രമം പോലും പുറത്തുവിട്ടില്ല. അടുത്ത ദിവസം തന്നെ പ്രതികാര നടപടിയായി പ്രൊഫസറുടെ ലാബ് അടപ്പിച്ചു. സുപ്രധാന സമയത്ത് അമേരിക്കൻ അന്വേഷകരെ അവർ കടത്തിവിട്ടതുപോലുമില്ലെന്ന് കെയ്‌ലി.
Story highlights-WHO chief reiterates coronavirus had natural origin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here