Advertisement

ലക്നൗവിലെ കൊറോണ ഹോട്ട്സ്പോട്ടുകൾക്ക് മുസ്ലിം പള്ളികളുടെ പേര്; വിവേചനമെന്ന് പ്രതിപക്ഷ പാർട്ടികൾ

May 3, 2020
2 minutes Read

ഉത്തർപ്രദേശിൻ്റെ തലസ്ഥാനമായ ലക്നൗവിലെ കൊറോണ ഹോട്ട്സ്പോട്ടുകൾക്ക് മുസ്ലിം പള്ളികളുടെ പേര് നൽകി അധികൃതർ. 10 ഹോട്ട്സ്പോട്ടുകളിൽ 8 എണ്ണത്തിനും മുസ്ലിം പള്ളികളുടെ പേരാണ് നൽകിയിരിക്കുന്നത്. സർക്കാർ മതാടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

“രോഗബാധക്കെതിരെ പോരാടാനാണ് സർക്കാർ ശ്രമിക്കേണ്ടത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഇടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പക്ഷേ, അതിന് സാധിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ അവസ്ഥ ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ അവരുടെ ശ്രദ്ധ മതപരമായ കാര്യങ്ങളിലേക്ക് സർക്കാർ തിരിച്ചു വിടുകയാണ്, ഒരു പ്രത്യേക മതവുമായി അസുഖത്തെ ബന്ധിപ്പിക്കുന്നത് വിവേചനമാണ്.”-ഉപി കോൺഗ്രസ് നേതാവ് അജയ് കുമാർ ലല്ലു പറഞ്ഞതായി ദി പ്രിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.

സമാജ്‌വാദി പാർട്ടിയും വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി. “ഇതിൽ നിന്ന് മതത്തെ മാറ്റിനിർത്തണം. അവസ്ഥ വളരെ മോശമാണ്. അതെന്തിനാണ് വീണ്ടും വഷളാക്കുന്നത്? പള്ളികളുടെ പേരുകളിലൂടെ ഹോട്ട്സ്പോട്ടുകൾ മനസ്സിലാക്കുമ്പോൾ നമ്മൾ ഇത്ര നാൾ ചെയ്ത പ്രവൃത്തികൾ പോലും നല്ല കാര്യങ്ങൾ പോലും ഫലം കാണാതെ വരും.”- സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാൾ പറഞ്ഞു.

എന്നാൽ ആരോപണം അധികാരികൾ നിഷേധിച്ചു. “ഒരു മതത്തെയും പ്രത്യേകമായി ഉന്നം വെച്ചിട്ടില്ല. കൊവിഡ് കേസുകൾ ഉണ്ടായിരുന്നതു കൊണ്ട് മാത്രമാണ് ഹോട്ട്സ്പോട്ടുകൾക്ക് പള്ളികളുടെ പേരുകൾ നൽകിയത്. മറ്റൊരു കാരണവും അതിനില്ല”.- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

Story Highlights: Lucknow Covid hotspots named after mosques opposition parties criticises

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top