രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 2573 പോസിറ്റീവ് കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42836ഉം, മരണം 1389ഉം ആയി. 11762 പേർ രോഗമുക്തരായി. ഇളവുകൾ നൽകുമ്പോഴും സാമൂഹ്യ അകലം കൃത്യമായി പാലിച്ചില്ലെങ്കിൽ വൈറസ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 27.52 ശതമാനം പേർക്ക് രോഗം ഭേദമാകുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചില ഇളവുകൾ നൽകിയെങ്കിലും സാമൂഹ്യ അകലം പാലിക്കുക തന്നെ വേണം. അത് സാമൂഹിക ഉത്തരവാദിത്തമാണ്. ഇല്ലെങ്കിൽ ലോക്ക് ഡൗൺ കർശനമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൊവിഡ് രൂക്ഷമായ 20 മേഖലകളിലേക്ക് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേന്ദ്രസംഘത്തെ അയക്കും. ഗുജറാത്തിൽ മരണം 300 കടന്നു. 24 മണിക്കൂറിനിടെ 376 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5804ഉം മരണം 319ഉം ആയി.
അതേസമയം, രോഗം ഭേദമായവരുടെ എണ്ണം ആയിരം കടന്നു. സൂറത്തിൽ ഇതരസംസ്ഥാന തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി. ഡൽഹിയിൽ ജവാന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബിഎസ്എഫ് ആസ്ഥാനത്തെ രണ്ട് നിലകൾ അടച്ചുപൂട്ടി. ഡൽഹി വീണ്ടും തുറക്കാൻ സമയമായെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പരാമർശം കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ തള്ളി. ഇപ്പോഴത്തെ സാഹചര്യത്തിൽ കടുത്ത നടപടികളാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. 12 മണിക്കൂറിനിടെ 123 പോസിറ്റീവ് കേസുകളും നാല് മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 37 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 651 ആയി. തമിഴ്‌നാട്ടിൽ ഇന്ന് 527 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തി.
covid, india, record increase in cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here