തിരിച്ചെത്തുന്നവരെ പാർപ്പിക്കാൻ തൃശൂരിൽ കൊവിഡ് കെയർ സെന്ററുകൾ സജ്ജം

വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി തിരിച്ചെത്തുന്നവരെ പാർപ്പിക്കാൻ തൃശൂരില്‍ കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം. ഏഴ് താലൂക്കുകളിൽ 354 കെട്ടിടങ്ങളിലായി 12000 മുറികള്‍ ഒരുക്കി കഴിഞ്ഞു. വിദേശത്ത് നിന്ന് ജില്ലയിലേക്ക് 47,500 ആളുകള്‍ എത്തുമെന്നാണ് നിലവിലെ കണക്ക്.
സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകളിന്മേൽ ഇത് വരെ 260 പാസുകൾ നൽകി കഴിഞ്ഞു. 2800 പാസുകൾക്കുള്ള അപേക്ഷകൾ പരിശോധിച്ച് വരികയാണ്. ആദ്യ ആഴ്ചയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരിൽ 500 പേർ തൃശൂരിലെത്തുമെന്നാണ് കണക്ക്. ഇത്തരക്കാരെ നിരീക്ഷണത്തിലാക്കുന്നതിന് 12000 മുറികൾ ഒരുക്കി കഴിഞ്ഞു.
ഗുരുവായൂരിലെ ഹോട്ടലുകള്‍ ലോഡ്ജുകള്‍ തുടങ്ങിയവയും ഇതിനായി സജ്ജീകരിക്കും. ഓരോ കെട്ടിടത്തിനും ചുമതലക്കാരായി ഒരു മെഡിക്കൽ ഓഫീസർ, വൊളന്റിയർമാർ, ആയൂർവേദ ഡോക്ടർമാരുടെ സംഘം എന്നിവരെ ചുമതലപ്പെടുത്തി. ട്രെയിൻമാർഗം ജില്ലയിലെത്തുന്നവർക്കായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. ആരോഗ്യ പരിശോധനയ്ക്കടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റേഷന് പുറത്ത് ഒരുക്കും.
ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ച് പോകാന്‍ മെയ് എട്ടിന് ഉത്തർപ്രദേശിലേക്കും ഒൻപതിന് ഒറീസയിലേക്കും തൃശൂരിൽ നിന്നും ട്രെയിനുകൾ പുറപ്പെടും. ഉത്തർപ്രദേശിലേക്കുള്ള ട്രെയിനിൽ 600 പേർക്കാവും പ്രവേശനം. വരും ദിവസങ്ങളിൽ ബംഗാളിലേക്കും ട്രെയിൻ ഏർപ്പെടുത്തും.
Story Highlights: coronavirus, Thrissur, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here