കൊവിഡുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന പ്രൊഫസർ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

അമേരിക്കയിൽ കൊറോണ വൈറസുമായ ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന ചൈനീസ് പ്രൊഫസർ ദുരൂഹമായി കൊല്ലപ്പെട്ടു. പെൻസിൽവാനിയയിലാണ് സംഭവം. പിറ്റ്സ്ബർഗ് സർവകലാശാല കംപ്യൂട്ടേഷണൽ ആൻഡ് സിസ്റ്റംസ് ബയോളജി വിഭാഗം റിസർച്ച് അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വാണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിയുവിന്റെ ഭാര്യയും സംഭവം നടക്കുമ്പോൾ വീട്ടിലില്ലായിരുന്നു.
കൊവിഡ് 19-മായി ബന്ധപ്പെട്ട ഗവേഷണം തുടരുന്നതിനിടെയാണ് ബിങ് ലിയുവിന്റെ മരണമെന്നാണ് വിവരം. കൊറോണ വൈറസിന്റെ സെല്ലുലാർ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ലിയുവിന്റെ ഗവേഷണം. അതുമായി ബന്ധപ്പെട്ട ചില നിർണായക കണ്ടെത്തലുകളുടെ അരികിലായിരുന്ന ഗവേഷകനെന്നാണ് സർവകലാശാല അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്.
ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലാത്തതിനാൽ കൊലപ്പെടുത്തിയ ആളും ലിയുവും തമ്മിൽ നേരത്തെ അറിയാമായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലിയുവിന്റെ തലയിലും കഴുത്തിലും വയറിലുമാണ് വെടിയേറ്റത്. ലിയുവിന്റെ മരണം ഉറപ്പിച്ചശേഷം കുറ്റവാളിയെന്ന് കരുതപ്പെടുന്നയാൾ പുറത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ സ്വയം വെടിവച്ചു മരിച്ചുവെന്നാണ് കരുതുന്നത്. ഹാഓ ഗു (46) എന്നയാളുടെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടത്.
covid, coronavirus researcher shot dead in america
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.