കേരളത്തിലേക്ക് മടങ്ങാൻ കാത്തിരിക്കെ കുവൈറ്റിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കേരളത്തിലേക്ക് മടങ്ങാൻ കാത്തിരിക്കെ കുവൈറ്റിൽ മലയാളി നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഹൃദയാഘാതമാണ് മരണകാരണം എന്ന് ആദ്യമറിയിച്ച അധികൃതർ, കൊവിഡ് ബാധിച്ചാണ് മരണമെന്ന് തിരുത്തുകയായിരുന്നു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു കുവൈറ്റിൽ നഴ്‌സായി ജോലി ചെയ്തു വന്ന കോട്ടയം വെമ്പള്ളി സ്വദേശിനി സുമിയുടെ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് അധികൃതർ ബന്ധുക്കൾക്ക് നൽകിയത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ കൊവിഡ് ബാധ കണ്ടെത്തിയിരുന്നു എന്നും ഇതു മൂലം മൃതദേഹം നാട്ടിലേക്ക് നൽകാൻ കഴിയില്ലെന്നും അധികൃതർ നിലപാട് മാറ്റി. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളാണ് മരിച്ച സുമിക്ക് ഉള്ളത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും എം പി തോമസ് ചാഴികാടനും ആവശ്യപ്പെട്ടു. എന്നാൽ മൃതദേഹം കുവൈറ്റിൽ തന്നെ അടക്കുന്നതിനുള്ള ബന്ധുക്കളുടെ അനുമതിയാണ് അധികൃതർ തേടിയത്.
Story Highlights: kuwait,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here