നാടുകാണി ചുരംപാത വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാടുകാണി ചുരംപാത വഴി കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യം ശക്തമാവുന്നു. തമിഴ്‌നാട്ടിലെ അതിര്‍ത്തി ജില്ലയായ നീലഗിരിയിലെ ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ അടക്കമുളള സ്ഥലങ്ങളില്‍ നിന്ന് മലപ്പുറത്തേക്ക് നൂറുകണക്കിന് കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
നാടുകാണി ചുരംപാത വഴി സഞ്ചരിച്ച് വഴിക്കടവ് എത്തിയാല്‍ കേരളമായി. എന്നാല്‍ കേരളത്തിലേക്ക് മടങ്ങി വരാനുള്ള ചെക്ക്‌പോസ്റ്റുകളില്‍ നാടുകാണിച്ചുരം ഇല്ലാത്തത് അതിര്‍ത്തി പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം നിലവിലെ മാനദണ്ഡപ്രകാരം കേരളത്തിലെത്താന്‍. അശാസ്ത്രീയമായ ഈ നടപടിക്കെതിരെ ഇതിനകം പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
അതിര്‍ത്തി ജില്ലയായ നീലഗിരിയില്‍ മാത്രം ആയിരക്കണക്കിന് മലയാളികള്‍ കേരളത്തിലേക്ക് വരാനായി കാത്തു കിടക്കുന്നുണ്ട്. നാടുകാണി ചുരം വഴി അനുമതിയില്ലാത്തതിനാല്‍ വാളയാര്‍ വഴി കേരളത്തിലെത്തേണ്ടി വരും. ഇതിനായി ഒരാള്‍ സഞ്ചരിക്കേണ്ടി വരിക 300 ല്‍ അധികം കിലോമീറ്ററുകളാണ്. വയാനാട് ജില്ലയിലെ മുത്തങ്ങ ചെക്ക്‌പോസ്റ്റ് സമീപത്താണെങ്കിലും കര്‍ണാടകയിലെ കക്കനഹള്ള ചെക്ക്‌പോസ്റ്റിലൂടെ സഞ്ചരിക്കാന്‍ അനുമതി ലഭിക്കുക എളുപ്പമല്ല. തമിഴ്‌നാട്ടിലെ നാടുകാണിയില്‍ നിന്ന് അര മണിക്കൂര്‍ സഞ്ചരിച്ചാല്‍ കേരളത്തില്‍ എത്താമെന്നിരിക്കെയാണ് രോഗികള്‍ക്കടക്കം കേരളത്തിലേക്ക് തിരിച്ചെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്നത്.
Story Highlights: should be allowed to enter Kerala through Nadukani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here