ഡോക്ടറുടെ ആത്മഹത്യ; ആം ആദ്മി എംഎൽഎയ്ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ഡൽഹിയിലെ ആം ആദ്മി പാര്‍ട്ടി എംഎൽഎയ്ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സൗത്ത് ഡൽഹിയിലെ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ആം ആദ്മി എംഎൽഎ പ്രകാശ് ജർവാളിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ട് വട്ടം സമൻസ് അയച്ചിട്ടും ജർവാൾ ഹാജരായിരുന്നില്ല. എംഎൽഎയ്ക്ക് എതിരെ ആത്മഹത്യാ പ്രേരണ, പണാപഹരണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
രാജേന്ദ്ര സിങ് (52) എന്ന ഡോക്ടറെയാണ് കഴിഞ്ഞ മാസം 18ന് സൗത്ത് ഡൽഹിയിലെ ദുർഗാ വിഹാറിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകാശ് ജർവാൾ നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ഡോക്ടർ ആരോപിച്ചിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിലും എംഎൽഎയുടെ പേര് പരാമർശിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ജർവാളിന്റെ പിതാവിനെയും സഹോദരനെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ജർവാളിനും സഹായിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പൊലീസ് പുറപ്പെടുവിച്ചത്. ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ താൻ നിരപരാധിയാണെന്നും പത്ത് മാസത്തോളമായി ഡോക്ടറുമായി സംസാരിച്ചിട്ടു പോലുമില്ലെന്നും എംഎൽഎ അവകാശപ്പെട്ടു. എംഎൽഎ ഇപ്പോൾ ഒളിവിലാണ്.
read also:ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രാര്‍ത്ഥന; കുന്നംകുളത്ത് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു
ഡോക്ടർക്ക് ക്ലിനിക്ക് നടത്തിപ്പ് കൂടാതെ ടാങ്കറിൽ ജലവിതരണം നടത്തുന്ന സ്ഥാപനവും ഉണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് ടാങ്കർ മാഫിയയുമായി ബന്ധപ്പെട്ട് ഒരു ന്യൂസ് ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ ഡോക്ടറും ഉൾപ്പെട്ടിരുന്നുവെന്നും പിന്നീട് ഡോക്ടറുടെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നുവെന്നുമാണ് പ്രകാശ് ജർവാളിന്റെ ആരോപണം.
Story highlights-aam admi mla warrent suicide doctor delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here