‘അവരൊക്കെ പാവങ്ങളല്ലേ’; കമലത്താൾ മുത്തശ്ശിയുടെ ഇഡ്ഢലിക്ക് ഇപ്പോഴും വില ഒരു രൂപ തന്നെ

ഒരു രൂപക്ക് ഇഡ്ഢലി വിൽക്കുന്ന കമലത്താൾ മുത്തശ്ശിയെപ്പറ്റി നമുക്കറിയാം. ലോക്ക് ഡൗൺ കാലത്തും മുത്തശ്ശി വില്പന നിർത്തിയിട്ടില്ല. വിലയും കൂട്ടിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിൽ പതറുമ്പോഴും സഹജീവികളെ കരുതി ഇഡ്ഢലിക്ക് വില കൂട്ടാൻ ഒരുക്കമല്ലെന്നാണ് തമിഴ്നാട്ടിലെ ചെന്നൈയിൽ ഇഡ്ഢലി വില്പന നടത്തുന്ന കമലത്താൾ പറയുന്നത്.
Read Also: തമിഴ്‌നാട്ടിൽ ഇന്ന് നാല് കൊവിഡ് മരണം
മൂന്നു പതിറ്റാണ്ടായി തുടരുന്ന വില്പനയാണ്. വടിവേലംപാളയത്തെ വീടിനോട് ചേർന്നാണ് മുത്തശ്ശിയുടെ കച്ചവടം. ആദ്യമൊക്കെ 50 പൈസക്കായിരുന്നു വില്പന. 10 വർഷം മുൻപ് വില വർധിപ്പിച്ച് ഒരു രൂപയാക്കി. അത് ഉഴുന്നിനും മറ്റും വില കൂടി നിൽക്കക്കള്ളി ഇല്ലാതായപ്പോഴായിരുന്നു. പിന്നീടിതുവരെ മുത്തശ്ശി വില വർധിപ്പിച്ചിട്ടില്ല. വില കൂട്ടാത്തതെന്താണെന്ന് ചോദിച്ചാൽ മുത്തശ്ശി ഒന്ന് ചിരിക്കും. എന്നിട്ട് ഇങ്ങനെ പറയും,-
‘കൊറോണ കാരണം അല്പം ബുദ്ധിമുട്ടിലാണ്. എന്നാലും ഇഡ്ഢലി ഒരു രൂപയ്ക്ക് വിൽക്കാൻ തന്നെയാണ് താൽപര്യം. ഒരുപാട് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ചിലരൊക്കെ എന്നെ സഹായിക്കാന്‍ വരും. അത്യാവശ്യ സാധനങ്ങളൊക്കെ അവര്‍ തരുന്നുണ്ട്. അതൊക്കെ വച്ച് ഞാന്‍ ഒരു രൂപയ്ക്ക് ഇനിയും ഇഡ്ഢലി വിൽക്കും.’
ഒരു രൂപക്ക് ഇഡ്ഢലി വിറ്റിട്ടും ദിവസം 200 രൂപവരെ ലാഭം കിട്ടാറുണ്ടെന്ന് ഈ മുത്തശ്ശി പറയുന്നു. വാർത്ത പുറത്തുവന്നതിനു പിന്നാലെ മുത്തശ്ശിയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: kamalathal sells idli for 1 rs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here