കൊവിഡ് 19: 3 വർഷത്തേക്ക് തൊഴിലാളി നിയമങ്ങളും അവകാശങ്ങളും റദ്ദ് ചെയ്ത് ഉത്തർപ്രദേശ്

3 വർഷത്തേക്ക് തൊഴിലാളി നിയമങ്ങളും അവകാശങ്ങളും റദ്ദ് ചെയ്ത് ഉത്തർപ്രദേശ് സർക്കാർ. കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതിനായുള്ള ഓർഡിനൻസിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. പ്രസിഡൻ്റിൻ്റെ അംഗീകാരത്തിനു ശേഷം മാത്രമേ ഓർഡിനൻസ് നിയമം ആവുകയുള്ളൂ.
Read Also: ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു
‘കൃഷി, സാമ്പത്തിക പ്രവർത്തനങ്ങളെയൊക്കെ കൊറോണ രൂക്ഷമായി ബാധിച്ചിരുന്നു. രാജ്യം മുഴുവൻ ലോക്ക്ഡൗണായ സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. അതുകൊണ്ട് തന്നെ 5 തൊഴിലാളി നിയമങ്ങൾ ഒഴികെ മറ്റെല്ലാം മൂന്നു വർഷത്തേക്ക് സർക്കാർ റദ് ചെയ്യുകയാണ്.’- മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മിനിമം വേതനം, ട്രേഡ് യൂണിയൻ, പിഎഫ്, ബോണസ് തുടങ്ങി 35 നിയമങ്ങൾ റദ്ദ് ചെയ്തവകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
പുതിയ പരിഷ്കാരം സാമ്പത്തിക മേഖലയെ സഹായിക്കുമെന്നാണ് യുപി ചീഫ് സെക്രട്ടറി ആർകെ തിവാരി പ്രതികരിച്ചത്. “സംസ്ഥാനത്തിലേക്ക് തിരികെ വന്ന കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നൽകണമെന്നതാണ് പുതിയ ആശയത്തിനു പിന്നിൽ. നിലവിലുള്ള തൊഴിൽ മേഖലയെ സംരക്ഷിക്കുകയും വേണം. കച്ചവട, വ്യവസായ മേഖലകൾക്ക് ഇളവുകളും നൽകണം”- അദ്ദേഹം പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് പറയുന്നു.
സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും മാറ്റമുണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചു. ബാലവേല, പ്രസവാവധി തുടങ്ങിയ നിയമങ്ങളും പഴയ പടി തുടരും. തൊഴിലാളികളെ തുടർന്നും സംസ്ഥാനം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓർഡിനൻസിനെതിരെ പല സ്ഥലങ്ങളിൽ നിന്നായി വിമർശനം ഉയരുന്നുണ്ട്.
Story Highlights: UP Suspend Labour Laws Workers’ Rights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here