ട്വന്റിഫോറിന്റെ പേരില്‍ വ്യാജവാര്‍ത്ത ചമച്ച സംഭവത്തില്‍ നിയമ നടപടി

ട്വന്റിഫോറിന്റെ പേരില്‍ വ്യാജ രേഖ നിര്‍മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ചാനല്‍ മാനേജ്‌മെന്റ് നിയമ നടപടി തുടങ്ങി. ട്വന്റിഫോറിന്റെ സംപ്രേഷണ ദൃശ്യത്തില്‍ തെറ്റായ വാര്‍ത്ത കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിച്ച യു രാജിവിനെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടി തുടങ്ങിയത്. ട്വന്റിഫോറിനെതിരെ നിരന്തരം ദുരുദ്ദേശപരമായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നയാളാണ് യു രാജിവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ കൊവിഡ് കാല സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ദൃശ്യവും വാര്‍ത്തയുമാണ് യു രാജീവ് എന്നയാള്‍ വ്യാജമായി നിര്‍മിച്ചത്. യഥാര്‍ത്ഥ വാര്‍ത്തയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ട്വന്റിഫോറിന്റെ സ്‌ക്രീനില്‍ വന്നത് എന്ന നിലയില്‍ ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരം പ്രചരിപ്പിച്ച ഇയാള്‍ ട്വന്റിഫോറിനെതിരെ വ്യാജ പ്രചാരണം നടത്തുകയും ചെയ്തു. മെയ് 12 ന് രാത്രി 10 മണിക്ക് തുടങ്ങിയ ട്വന്റിഫോറിന്റെ ലേറ്റസ്റ്റ് ന്യൂസിന്റെ സ്‌ക്രീന്‍ഷോട്ടില്‍ തെറ്റായ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് വ്യാജരേഖ നിര്‍മിച്ചത്.
ട്വന്റിഫോറിന് മാത്രമായി തയാറാക്കിയിട്ടുള്ള ഒരു ഫോണ്ട് ഉണ്ട്. എന്നാല്‍ വ്യാജമായി ചമച്ച വാര്‍ത്തയില്‍ ഉപയോഗിച്ചത് മറ്റൊന്നാണ്. വ്യാജരേഖ ചമച്ചതിന്റെ തെളിവുകള്‍ ട്വന്റിഫോര്‍ പൊലീസിന് കൈമാറി. യു രാജീവിനെതിരെ നിയമനടപടികള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ചാനല്‍ മാനേജ്‌മെന്റ് പരാതി നല്‍കിയിട്ടുണ്ട്. ട്വന്റിഫോറിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നത് ഇത് ആദ്യമല്ല. ഇത്തരം സംഭവങ്ങളില്‍ നിയമ ഇടപെടല്‍ ട്വന്റിഫോര്‍ ഇനിയും തുടരും.
Story Highlights: 24 news, fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here