സ്റ്റേഡിയങ്ങൾ തുറക്കാം എന്ന് കേന്ദ്രനിർദ്ദേശം; ഐപിഎല്ലിന് വഴി തെളിയുന്നു

രാജ്യത്തെ നാലാം ഘട്ട ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ സുപ്രധാനമായ ഒന്നായിരുന്നു സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും തുറക്കാം എന്നത്. ഇതോടെ അനിശ്ചിതമായി നീണ്ടു പോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് വീണ്ടും വഴി തെളിഞ്ഞിരിക്കുകയാണ്. ഉടൻ തന്നെ ഐപിഎല്ലിൻ്റെ ഭാവിയെപ്പറ്റി ബിസിസിഐ തീരുമാനം എടുക്കുമെന്നാണ് സൂചന.
Read Also: ഐപിഎൽ അനിശ്ചിതമായി നീട്ടിവച്ചു; ബിസിസിഐ
സ്റ്റേഡിയങ്ങൾ തുറന്നാലും കാണികളെ പ്രവേശിപ്പിക്കരുതെന്ന നിർദ്ദേശം അനുസരിച്ച് ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള വഴികളാവും ബിസിസിഐ തേടുന്നത്. രാജ്യത്തെ അവസ്ഥ പരിഗണിച്ച് മാത്രമേ ഐപിഎല്ലിൻ്റെ കാര്യത്തിൽ തീരുമാനം എടുക്കൂ എന്ന ബിസിഐഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ പ്രസ്താവന ഈ അവസരത്തിൽ കൂട്ടിവായിച്ചാൽ ഉടൻ ലോകത്തിലെ ഏറ്റവും വലിയ ടി-20 ലീഗ് നടക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.
ഐപിഎൽ 2020 സീസൺ ജൂലായ് മാസത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിഎൻബിസി-ടിവി 18 ആണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് സിഎൻബിസി-ടിവി 18 വാർത്ത പുറത്തുവിട്ടത്.
Read Also: ഐപിഎൽ നടത്താമെന്ന് യുഎഇ; ഇപ്പോൾ തീരുമാനമില്ലെന്ന് ബിസിസിഐ
കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഈ സീസൺ റദ്ദാക്കിയാൽ 3869.5 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ട്. ബിസിഐക്കും ഐപിഎല്ലിൻ്റെ ഇന്ത്യയിലെ ടിവി സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സിനും കനത്ത നഷ്ടം സംഭവിക്കും. 3869.5 കോടിയുടെ നഷ്ടത്തിൽ 3269.5 കോടി രൂപ സംപ്രേക്ഷണ ആദായം, 200 കോടി രൂപ സെൻട്രൽ സ്പോൺസർഷിപ്പും, 400 കോടി രൂപ ടൈറ്റിൽ സ്പോൺസർഷിപ്പ് ഇനത്തിലുമാണ്. ഇതിനു പുറമെ മറ്റ് ചില സ്പോൺസർഷിപ്പ് വരുമാനങ്ങളും ബിസിസിഐക്ക് നഷ്ടമാവും. സ്റ്റാർ സ്പോർട്സിന് പരസ്യ വരുമാനവും പ്രേക്ഷക വരുമാനവും നഷ്ടമാവും.
മാർച്ച് 29ന് ആരംഭിക്കേണ്ട ഐപിഎൽ ഈ മാസം 15 ലേക്ക് നീട്ടിവച്ചിരുന്നു. എന്നാൽ കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടിയതോടെ ഐപിഎൽ അനിശ്ചിതമായി നീട്ടിവച്ചിരുന്നു.
Story Highlights: ipl may start soon as per lockdown guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here