ലോക്ക് ഡൗൺ സമയത്ത് കമ്പനികൾ തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു

ലോക്ക് ഡൗൺ സമയത്ത് സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ലെങ്കിലും കമ്പനികളും വാണിജ്യ യൂണിറ്റുകളും തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. അതേസമയം, കൂലി മുടങ്ങുന്ന തൊഴിലാളികൾക്ക് പകരം സംവിധാനമൊന്നും സർക്കാർ നിർദേശിച്ചിട്ടില്ല.
‘2005 ലെ ദുരന്തനിവാരണ നിയമത്തിലെ 10(2) വകുപ്പ് പ്രകാരം ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി (എൻഇസി) പുറപ്പെടുവിച്ച ഉത്തരവുകൾ 18.05.2020 മുതൽ മരവിപ്പിക്കുന്നു’- കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ ഉത്തരവിൽ പറയുന്നത്.
നാലാംഘട്ട ലോക്ക് ഡൗണിൽ ആളുകളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, മാർച്ച് 29ലെ തൊഴിലാളികൾക്ക് വേതനം കൊടുക്കണമെന്ന ഉത്തരവിനെ കുറിച്ച് പുതിയ മാർഗനിർദേശങ്ങളിലൊന്നും പറയുന്നില്ല.
മാത്രമല്ല, രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് മുഴുവൻ വേതനവും നൽകാൻ കഴിയാത്ത കമ്പനികൾക്കും തൊഴിലുടമകൾക്കുമെതിരെ ഒരാഴ്ചത്തേക്ക് നടപടികളൊന്നും സ്വീകരിക്കരുതെന്നും സുപ്രിംകോടതി മെയ് 15 ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Story highlight: The central government has withdrawn its mandate that companies pay full wages to workers during lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here