കൊവിഡ് ലോകത്ത് ആറ് കോടി ജനങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിയിടുമെന്ന് ലോകബാങ്ക്

കൊവിഡ് 19 ലോകത്ത് ആറ് കോടി ജനങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിയിടുമെന്ന് ലോകബാങ്ക്. ലോക സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനം കുറയുമെന്നാണ് വിലയിരുത്തുന്നതെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു. കൊവിഡിനെത്തുടര്‍ന്ന് കോടിക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പല വ്യവസായങ്ങളും തകര്‍ന്നു. ദരിദ്രരാഷ്ട്രങ്ങളെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ തകര്‍ത്തതെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു. കോടിക്കണക്കിന് പേരുടെ ജീവസന്ധാരണം തന്നെ പ്രതിസന്ധിയിലായി. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും മല്‍പാസ് പറഞ്ഞു.
തങ്ങളുടെ വിലയിരുത്തലില്‍ ആറ് കോടി ജനങ്ങള്‍ പൂര്‍ണ ദാരിദ്യത്തിലാകും. ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമുണ്ടാക്കിയ എല്ലാ പുരോഗതിയും കൊവിഡ് ഇല്ലാതാക്കും. ലോകത്തെ മൊത്തം ജനസംഖ്യയുടെ എഴുപത് ശതമാനവുമുള്ള നൂറ് രാജ്യങ്ങള്‍ക്ക് ലോകബാങ്ക് അടിയന്തരസഹായം നല്‍കിക്കഴിഞ്ഞെന്ന് ഡേവിഡ് മല്‍പാസ് അറിയിച്ചു.
പ്രതിസന്ധിയെ നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് സഹായധനമായും കുറഞ്ഞ പലിശയുള്ള വായ്പയായും 160 ബില്യണ്‍ ഡോളറാണ് ലോകബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. കാര്യമായ സഹായം ലോകബാങ്ക് നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി നേരിടാന്‍ അത് മതിയാകുമെന്ന് തോന്നുന്നില്ലെന്നും ഡേവിഡ് മല്‍പാസ് വ്യക്തമാക്കി.
Story Highlights: covid will throw six million people into poverty ; World Bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here