ഇന്ത്യയിൽ നിന്നെത്തിയ കൊറോണ വൈറസാണ് കൂടുതൽ മാരകം: നേപ്പാൾ പ്രധാനമന്ത്രി
ഇന്ത്യൻ കൊറോണ വൈറസ് ചൈനയിൽ നിന്നുള്ളതിനേക്കാളും ഇറ്റലിയിൽ നിന്ന് വന്നതിനെക്കാളും മാരകമാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമാ ഒലി. കൂടുതൽ ആളുകളെ അത് രോഗ ബാധിതരാക്കുന്നുവെന്നും ശർമാ ഒലി പറഞ്ഞു. ഇന്ത്യയിൽ നിന്ന് രാജ്യത്തേക്ക് ആളുകളെ എത്തിക്കുന്നതിൽ നേപ്പാളിലെ ചില ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പങ്കുണ്ട്. പരിശോധനകൾ ഏതുമില്ലാതെയാണ് ഇന്ത്യയിൽ നിന്ന് ആളെ കൊണ്ടുവരുന്നതെന്നും നേപ്പാൾ പ്രധാനമന്ത്രി ആരോപിച്ചു. അനധികൃതമായ മാർഗത്തിലൂടെ ഇന്ത്യയിൽ നിന്ന് വരുന്നവരാണ് രാജ്യത്ത് കൊവിഡ് പടർത്തിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി പാർലമെന്റിൽ സംസാരിക്കവേയാണ് ഇന്ത്യയെക്കുറിച്ച് ഇത്രയധികം ആരോപണങ്ങളുമായി നേപ്പാൾ പ്രധാനമന്ത്രി രംഗത്തുവന്നത്.
ഇന്ത്യയുടെ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമാക്കിയുള്ള മാപ്പ് പുറത്തിറക്കിയതിനെയും അദ്ദേഹം വിമർശിച്ചു. ലിംപിയാധുര, ലിപുലേക്ക്, കാലാപാനി എന്നീ സ്ഥലങ്ങൾ ഇന്ത്യയിലേതാണെന്നും എന്നാൽ പുതിയ മാപ്പിൽ ഇന്ത്യ ആ പ്രദേശങ്ങൾ നേപ്പാളിന്റെതായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ നേപ്പാളിലെ കൊറോണ വൈറസ് വ്യാപനത്തിനും അദ്ദേഹം ഇന്ത്യയെ കുറ്റപ്പെടുത്തി.
read also:കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി
പ്രദേശങ്ങൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടെന്നും അത് മൂടുവയ്ക്കാൻ താത്പര്യപ്പെടുന്നില്ലെന്നും ശർമാ ഓലി പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായുള്ള തീരുമാനമെടുക്കണം. കൂടാതെ കൈലാസ്- മാനസ സരോവർ യാത്രക്ക് വേണ്ടി ഇന്ത്യ പുതിയതും എളുപ്പമുള്ളതുമായ പാത നിർമിച്ചതിലും എതിർപ്പ് നേപ്പാൾ പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.
Story highlights-nepal prime minister, indian virus more lethal compared china italy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here