കൊവിഡ് ചികിത്സയ്ക്ക് എറണാകുളം ജില്ലയിലെ സർക്കാർ- സ്വകാര്യ ആശുപത്രികൾ സജ്ജം

കൊവിഡുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് ചികിത്സ ആവശ്യമായി വന്നാൽ എറണാകുളം ജില്ലയിലെ സർക്കാർ- സ്വകാര്യ ആശുപത്രികൾ സജ്ജമെന്ന് അവലോകന യോഗത്തിന്റെ വിലയിരുത്തൽ. ജില്ലയിലെ വിവിധ ആശുപത്രികളിൽ 13000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഇതിൽ 7636 കിടക്കകൾ നിലവിൽ ഒഴിവുള്ളതായും കളക്ടറേറ്റിൽ മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തിയത്.
ജില്ലയിലാകെ 1269 ഐസിയുകളും 373 വെന്റിലേറ്ററുകളുമുണ്ട്. ഇതിൽ 672 ഐസിയുകളും 284 വെന്റിലേറ്ററുകളും ജില്ലയിൽ നിലവിൽ ലഭ്യമാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കുന്നവർക്ക് അതിന് സൗകര്യമൊരുക്കണമെന്ന് മന്ത്രി നിർദേശം നൽകി. അല്ലാത്തവർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ സൗകര്യമൊരുക്കണം. അതുമല്ലാത്തവരെ മാത്രമേ കൊവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കാവു. നിരീക്ഷണത്തിൽ കഴിയുന്നവരോ അവരുടെ കുടുംബാംഗങ്ങളോ രോഗ ലക്ഷണവുമായി ആശുപത്രിയിൽ എത്തിയാൽ അവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് സാമ്പിളുകൾ ശേഖരിക്കണം. ഫലം പോസിറ്റീവ് ആയാൽ ഐസൊലേഷൻ റൂമുകളിൽ ചികിത്സ ഉറപ്പാക്കണം.
read also:കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബിൽ നിലവിൽ ദിവസേന 150 സാമ്പിളുകൾ വരെ പരിശോധിക്കാൻ സാധിക്കും. സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി കൊവിഡ് കെയർ സെന്ററുകളിൽ നിന്ന് ശരാശരി 30പേരുടെയും മറ്റുള്ളവരിൽ നിന്ന് 20 പേരുടെയും സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്.
ജില്ലാ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി, എസ്പി കെ. കാർത്തിക്, ഡിസിപി
ജി. പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻകെ കുട്ടപ്പൻ, ദേശീയ കുടുംബാരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് മാനേജർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ പങ്കെടുത്തു.
Story highlights-Government and private hospitals in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here