സംസ്ഥാനത്ത് ലോട്ടറി വിൽപന ഇന്ന് മുതൽ; നറുക്കെടുപ്പ് അടുത്ത മാസം

കൊവിഡ് വ്യാപനത്തിൽ മുടങ്ങിപ്പോയ സംസ്ഥാന ലോട്ടറി വിൽപന ഇന്ന് പുനരാരംഭിച്ചു. അടുത്തമാസം രണ്ടിനായിരിക്കും നറുക്കെടുപ്പ് തുടങ്ങുക. വിൽപനക്കാർക്കു നൽകിയ ടിക്കറ്റുകളിൽ ഒരു വിഹിതം സർക്കാർ തിരിച്ചെടുക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സംസ്ഥാനത്തെ ലോട്ടറി വിൽപന അവസാനിപ്പിച്ചിരുന്നു. വിപണിയിലിറക്കിയ ലോട്ടറികളുടെ ഒരു നറുക്കെടുപ്പും റദ്ദാക്കാതെ വിൽപന പുനരാരംഭിക്കാനാണ് സർക്കാർ തീരുമാനം. എട്ടു ലോട്ടറികളുടേയും നറുക്കെടുപ്പ് ജൂൺ രണ്ടു മുതൽ നടത്തും. ഈ ലോട്ടറികളിൽ നിന്നുള്ള ലാഭം പൂർണമായും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
read also:രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണം
വിറ്റുപോകാത്ത പൗർണമി, വിൻവിൻ, സ്ത്രീശക്തി ലോട്ടറികളുടെ മുപ്പതുശതമാനം വരെ ഏജന്റുമാരിൽ നിന്നും തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 67 ലക്ഷം ടിക്കറ്റുകളാണ് വിൽക്കാതെ ബാക്കിയുള്ളത്. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി കച്ചവടക്കാർക്ക് നൂറു ടിക്കറ്റുകൾ വരെ കടമായി നൽകും. ഈ തുക ഗഡുക്കളായി തിരിച്ചടച്ചാൽ മതി. സാമൂഹിക അകലം പാലിച്ചും ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ അനുസരിച്ചുമായിരിക്കണം വിൽപന. രണ്ടുമാസം ലോട്ടറി വിൽപന നിശ്ചലമായതോടെ പ്രതിസന്ധിയിലായിരുന്നു വിൽപനക്കാർ.
Story Highlights- kerala lottery sale resume
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here