ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ സർവീസിൽ കെഎസ്ആർടിസിക്ക് നഷ്ടം 59 ലക്ഷം

ലോക്ക് ഡൗണിന് ശേഷം സർവീസ് നടത്തിയ ആദ്യ ദിവസം കെഎസ്ആർടിസിക്കുണ്ടായത് 59 ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ 35 ലക്ഷം രൂപ മാത്രമാണ് കളക്ഷനായി ലഭിച്ചത്. 1319 ബസുകൾ സർവീസ് നടത്തി. ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിട്ടും നഷ്ടം നേരിട്ടുവെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.
ലോക്ക്ഡൗണിനു മുൻപ് തന്നെ കെഎസ്ആർടിസി നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. ലോക്ക് ഡൗണിൽ സർവീസ് മുടങ്ങിയതോടെ നഷ്ടം ഇരട്ടിയായി. എന്നാൽ വീണ്ടും സർവീസ് ആരംഭിച്ചപ്പോഴും പ്രതീക്ഷിച്ചതിനേക്കാൾ വലിയ നഷ്ടമാണ് കോർപ്പറേഷനുണ്ടായത്. ഇന്നലെ ആദ്യ ഷെഡ്യൂളുകൾ കഴിഞ്ഞപ്പോൾ തന്നെ ഭീമമായ നഷ്ടമുണ്ടാകുമെന്ന് കോർപ്പറേഷൻ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ നിശ്ചയിച്ച 1800 സർവീസുകൾ വെട്ടിക്കുറച്ച് 1319 സർവീസുകളാക്കി ചുരുക്കിയത്. 59 ലക്ഷം രൂപയുടെ നഷ്ടം ഇന്നലെയുണ്ടായി. ആകെ ലഭിച്ച കളക്ഷൻ 35 ലക്ഷം രൂപ മാത്രമാണ്.
മൂന്നു സോണുകളിലുമായി 2,12,310 കിലോമീറ്ററാണ് ആകെ ഓടിയത്. ശമ്പളം, പെൻഷൻ, ഡീസൽ എന്നിവ പരിഗണിച്ച് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിൽ സർവീസ് നടത്തണമെങ്കിൽ ഒരു കിലോമീറ്ററിന് 45 രൂപ ലഭിക്കണം. എന്നാൽ ഇന്നലെ ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി തുക 16 രൂപ 78 പൈസ.
read also:സംസ്ഥാനത്ത് കെഎസ്ആർടിസി ജില്ലയ്ക്കുള്ളില്‍ സർവീസ് ആരംഭിച്ചു
നഷ്ടം എത്രത്തോളമാണെന്ന് ഈ കണക്കുകൾ തന്നെ സൂചിപ്പിക്കുന്നു. യാത്ര ചെയ്യാൻ ആളില്ലാത്തതും, സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി 50 ശതമാനം ആളുകളെ കയറ്റി യാത്ര നടത്തുന്നതുമാണ് നഷ്ടത്തിന്റെ പ്രധാന കാരണം.
Story Highlights- KSRTC faces huge loss first day service after lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here