അംഫാൻ ചുഴലിക്കാറ്റ്: ബംഗാളിന് 1000 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അംഫാൻ ചുഴലിക്കാറ്റ് കനത്ത നാശമുണ്ടാക്കിയ പശ്ചിമ ബംഗാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000 കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ദുരന്തം വിതച്ച സംസ്ഥാനം സന്ദർശിക്കവേയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് 50000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ പരീക്ഷണ ഘട്ടത്തിൽ കേന്ദ്ര സർക്കാർ ബംഗാളിന്റെ കൂടെയുണ്ടെന്നും ജനജീവിതം സാധാരണ നിലയിലാക്കാൻ സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ അംഫാൻ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന മമതയുടെ ആവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. 80 പേർ ദുരന്തത്തിൽ മരിച്ചുവെന്നും കനത്ത നാശനഷ്ടം ഉണ്ടായെന്നും മമത പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
രാവിലെ 11 മണിയോടെ കൊൽക്കത്തയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ബംഗാളിൽ കനത്ത നാശനഷ്ടം വിതച്ച കൊൽക്കത്ത, രാജാഹട്ട്, 24 നോർത്ത് സൗത്ത് പർഗാന എന്നീ മേഖലകളിൽ ആകാശനിരീക്ഷണം നടത്തി. 83 ദിവസത്തിന് ശേഷമാണ് ഡൽഹിക്ക് പുറത്തുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം. മുഖ്യമന്ത്രി മമതാ ബാനർജിയെ കൂടാതെ കേന്ദ്രമന്ത്രി ബബൂൽ സുപ്രിയോ, ധർമേന്ദ്ര പ്രധാൻ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും യാത്രയിൽ ഉണ്ടായി. ആകാശ നിരീക്ഷണത്തിന് ശേഷം നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദമായ അവലോകനയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും.
Story highlights-narendra modi announce 1000 crore, west bengal, amphan cyclone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here