കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ പിടിയില്‍

കാലടി മണപ്പുറത്തെ സിനിമ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നേതാവായ മലയാറ്റൂര്‍ സ്വദേശി രതീഷാണ് അറസ്റ്റിലായത്. കേസില്‍ മറ്റ് നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. വിവിധ സിനിമാ സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ സെറ്റ് ഇന്നലെയാണ് തകര്‍ത്തത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചത്.
Read More: മതവികാരം വ്രണപ്പെടുന്നു എന്ന് ആരോപണം; മിന്നൽ മുരളി സെറ്റ് പൊളിച്ച് ബജ്റംഗദൾ
വിവരം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് സിനിമ, രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. സാധാരണഗതിയില്‍ നാട്ടില്‍ നടക്കാന്‍ പാടില്ലാത്ത വിഷയമാണ് നടന്നത്. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മിച്ച സെറ്റാണ് ഇത്. കൊവിഡ് കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. മതവികാരം വ്രണപ്പെട്ടതിനാല്‍ ബജ്‌റംഗ്ദള്‍ ഷൂട്ടിംഗ് സെറ്റ് പൊളിച്ചവെന്നാണ് വാര്‍ത്ത. എച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നു. ഏത് മതവികാരമാണ് വ്രണപ്പെടുന്നത് ? ആ സെറ്റ് ഉണ്ടാക്കാനിടയായ സാഹചര്യം എല്ലാവര്‍ക്കും അറിയാം. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരടക്കമുള്ള പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷണത്തിന് നിയോഗിച്ചത്. കാലടി മണപ്പുറത്ത് സെറ്റ് ഇട്ടത് ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെയെന്ന് മിന്നല്‍ മുരളിയുടെ നിര്‍മാതാവ് സോഫിയ പോള്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമാണെന്നും ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്നും സോഫിയ പോള്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സോഫിയ പ്രതികരിച്ചു.
രതീഷടക്കം അഞ്ച് പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. കലാപമുണ്ടാക്കാന്‍ ശ്രമം, ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Story Highlights: minnal-murali shooting site attack case custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here