മാസ്‌ക്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് ചില നടപടികള്‍ ആലോചിക്കുന്നുണ്ട്: മുഖ്യമന്ത്രി

മാസ്‌ക്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് ധരിക്കാതിരിക്കാനുള്ള പ്രവണത വ്യാപകമായി ഉണ്ട്. അത് അനുവദിക്കാനാവില്ല. എല്ലാവര്‍ക്കും പരിമിതമായ തോതിലെങ്കിലും മാസ്‌ക്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് ചില നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read More: സംസ്ഥാനത്തേക്ക് പാസ് ഇല്ലാതെ വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും: 28 ദിവസം നിര്‍ബന്ധിത ക്വാറന്റീനും
കടകള്‍ തുറന്നതോടെ ജൂസ് കടകളിലും ചായക്കടകളിലും മറ്റും കുപ്പിഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഓരോ തവണയും സാനിറ്റൈസ് ചെയ്തില്ലെങ്കില്‍ രോഗപകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അക്കാര്യം ഗുരുതരമായി കണ്ട് ഇടപെടും. സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാന്‍ പാസ് നല്‍കും. സന്നദ്ധ പ്രവര്‍ത്തകരെ പൊലീസ് വെളന്റിയര്‍മാരായി നിയോഗിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കുന്നതിന് പൊലീസിനെ സഹായിക്കാന്‍ ഇവരുടെ സേവനമുണ്ടാകും. അവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കും. രണ്ടുപേരടങ്ങുന്ന പൊലീസ് സംഘത്തില്‍ ഒരാള്‍ ഈ വെളന്റിയറായിരിക്കും. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന് നേരത്തേ തന്നെ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത് റീഫില്‍ ചെയ്യാനും ബാങ്കുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here