ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നു; പൊലീസ് സ്റ്റേഷന് തീയിട്ട് പ്രതിഷേധക്കാർ

അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന് നീതി തേടി പ്രതിഷേധക്കാർ തെരുവിൽ. മിനിയാപോളിസ് പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. നിരവധി പേരാണ് ജോർജിന് നീതി തേടി രംഗത്തെത്തിയത്. പലരും അക്രമാസക്തരായി. ഒരാൾ വെടിയേറ്റു മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ വീല്‍ചെയറില്‍ സഞ്ചരിച്ചിരുന്ന വയോധികയുമുണ്ട്.
അതിനിടെ, കറുത്ത വര്‍ഗക്കാരനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിപ്പിടിച്ചു കൊലപ്പെടുത്തിയ പൊലീസുകാരന്റെ പേര് എഫ്.ബി.ഐ. പുറത്തുവിട്ടു. ഡെറിക് ചൗൽ എന്ന പൊലീസുകാരനാണ് ജോർജിനെ കൊന്നത്. ഇയാളുടെ വീടിന് മുന്നിലേയ്ക്ക് പ്രതിഷേധക്കാർ പ്രവഹിച്ചു. പൊലീസെത്തിയാണ് സ്‌ഥിതി നിയന്ത്രണവിധേയമാക്കിയത്.
ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജോര്‍ജ് ഫ്‌ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Story highlights-George Floyd protesters set Minneapolis police station afire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here