പലവ്യഞ്ജന കിറ്റുകളിൽ കൃത്രിമം; റേഷൻ കടയുടമയെ അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളിയിൽ സപ്ലൈകോ വിതരണം ചെയ്ത പലവ്യഞ്ജന കിറ്റുകളിൽ കൃത്രിമം കാട്ടിയ റേഷൻ കടയുടമയെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി എആർഡി ഇരുപത്തിമൂന്നാം നമ്പർ റേഷൻ കടയുടമ ജോണി ഫിലിപ്പിനെയാണ് അറസ്റ്റ് ചെയ്തതത്. കിറ്റുകളിലെ സാധനങ്ങൾ മാറ്റി നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ സപ്ലൈകോ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
വിതരണ ശേഷം ബാക്കി വന്ന കിറ്റുകൾ തിരികെ എത്തിച്ചപ്പോഴാണ് സപ്ലൈകോ അധികാരികൾ ക്രമക്കേട് കണ്ടെത്തിയത്. ഈ റേഷൻ കട വഴി 759 പേർക്ക് കിറ്റുകൾ വിതരണം ചെയ്‌തെന്നാണ് വിവരം. ഇവർക്കെല്ലാം സപ്ലൈകോ വിതരണം ചെയ്ത സാധനങ്ങളാണോ ലഭിച്ചതെന്ന് പരിശോധിക്കും. റിമാൻഡിലായ പ്രതിയെ പാലാ ജനറൽ ആശുപത്രിയിൽ ക്വാറന്റീനിലാക്കി.
ബാക്കിയായ കിറ്റുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. സപ്ലൈകോ പൊതുവിതരണ കേന്ദ്രങ്ങൾക്ക് നൽകിയ സാധനങ്ങളായിരുന്നില്ല വിതരണം പൂർത്തിയായ ശേഷം ഫിലിപ്പ് തിരികെ നൽകിയത്. 17 ഇനങ്ങളടങ്ങിയ കിറ്റുകളുടെ ആകെ തൂക്കം 10 കിലോ 700 ഗ്രാമായിരുന്നു. എന്നാൽ തിരികെ ലഭിച്ചവയുടെ തൂക്കം 8 കിലോ വരെ മാത്രം. പല കിറ്റുകളിൽ നിന്നും പഞ്ചസാര, വെളിച്ചെണ്ണ, ഗോതമ്പ് അടക്കമുള്ളവ എടുത്ത് മാറ്റി. പല സാധനങ്ങൾക്കും പകരം നിലവാരവും വിലയും കുറഞ്ഞ ഉത്പന്നങ്ങളാണ് തിരികെ എത്തിച്ചത്. ഇതിൽ കാലാവധി കഴിഞ്ഞ പാക്കറ്റുകളും കണ്ടെത്തി. പൊതുപ്രവർത്തകരും നാട്ടുകാരും കടയുടമയ്‌ക്കെതിരെ നടപടി അവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. അധികൃതർ വകുപ്പ് മന്ത്രിക്കും, ജില്ലാ സപ്ലൈ ഓഫീസർക്കും ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിരുന്നു.
Story highlights-arrest ration shop owner,supplyco kit ,adulteration, kottayam ,kanjirappalli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here