ജനശതാബ്ദി ട്രെയിനിന്റെ സർവീസ് വെട്ടിച്ചുരുക്കിയതോടെ കണ്ണൂരിൽ നിരവധി യാത്രക്കാർ പെരുവഴിയിലായി

ജനശതാബ്ദി ട്രെയിനിൻ്റെ സർവീസ് വെട്ടിച്ചുരുക്കിയതോടെ കണ്ണൂരിൽ നിരവധി യാത്രക്കാർ പെരുവഴിയിലായി. ഇന്ന് പുലർച്ചെ കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കോഴിക്കോട് നിന്നാണ് പുറപ്പെട്ടത്. അടുത്ത ദിവസങ്ങളിലും ട്രെയിൻ കണ്ണൂർ മുതൽ കോഴിക്കോട് വരെ സർവ്വീസ് നടത്തില്ല.
ഇന്ന് പുലർച്ചെ 4.50 ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ജനശതാബ്ദി എക്സ്പ്രസിൻ്റെ സർവ്വീസാണ് മൂന്ന് മണിക്കൂർ മുൻപ് വെട്ടിച്ചുരുക്കിയത്. കണ്ണൂർ മുതൽ കോഴിക്കോട് വരെയുള്ള സ്റ്റോപ്പുകൾ റദ്ദാക്കി. കണ്ണൂരിൽ നിന്ന് ടിക്കറ്റ് റിസർവ് ചെയ്തവരുടെ യാത്ര ഇതോടെ മുടങ്ങി. യാത്ര തുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് സ്റ്റേഷനിലെത്തണമെന്നായിരുന്നു നിർദേശം. അതിനാൽ ഞായറാഴ്ച രാത്രി തന്നെ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. യാത്ര മുടങ്ങിയതോടെ നിരവധി പേർ പെരുവഴിയിലായി.
Read Also: ആരോഗ്യ സേതു ആപ്പ്, മാസ്‌ക്, സാനിറ്റൈസർ നിർബന്ധം; ട്രെയിൻ യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ
കണ്ണൂർ, തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളാണ് സർക്കാർ നിർദേശത്തെ തുടർന്ന് റെയിൽവെ റദ്ദാക്കിയത്. വരും ദിവസങ്ങളിലും ഇതേ രീതിയിലായിരിക്കും സർവ്വീസ്. കണ്ണൂരിൽ കൊവിഡ് കേസുകൾ വർധിച്ചതും എല്ലാ സ്റ്റേഷനിലും സ്ക്രീനിംഗ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടുമാണ് സർവ്വീസ് വെട്ടിച്ചുരുക്കാൻ കാരണം.
200 ട്രെയിനുകളാണ് ഇന്ന് രാജ്യത്ത് സർവീസ് നടത്തുക. 1.45 ലക്ഷം യാത്രക്കാർക്ക് ഇതുവഴി യാത്ര സൗകര്യം ലഭിക്കും. കർശനമായ ആരോഗ്യ സുരക്ഷാ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്ര. റെയിൽവേ സ്റ്റേഷനുകളിൽ തെർമൽ സ്‌കാനർ പരിശോധന അടക്കം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Story Highlights: janshatabdi service cut off kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here