കോട്ടയത്ത് മധ്യവയസ്ക കൊല്ലപ്പെട്ട സംഭവം; പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്

കോട്ടയത്ത് മധ്യവയസ്ക തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്. വീട്ടിൽ നിന്ന് മോഷ്ടിച്ച കാറിൽ കുമരകം ഭാഗത്തേയ്ക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു.
മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കാർ കണ്ടെത്തുക എന്നതാണ് ഒരു വിഭാഗം അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കാർ എവിടേയ്ക്കാണ് പോയിരിക്കുന്നത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷണ ശ്രമത്തിനിടെയാണോ കൊലപാതകമെന്നത് മറ്റൊരു സംഘം അന്വേഷിക്കും. സമീപത്തെ മറ്റു വീടുകളിലെ സിസിടിവികളും പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്. കടന്നു പോയ കാറിൽ ഒരാൾ മാത്രമായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
read also: കോട്ടയത്ത് സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
കൊലപാതകം നടന്ന താഴത്തങ്ങാടിയിലെ വീട്ടിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ വീടിനുള്ളിൽ പാചക വാതകം നിറഞ്ഞിരുന്നതിനാൽ പരിശോധന നടത്താനായില്ല. വീടിനുള്ളിൽ നിന്ന് എന്തൊക്കെ മോഷ്ടിക്കപ്പെട്ടു എന്നതടക്കമാണ് പരിശോധന. സയന്റിഫിക്, ഫൊറൻസിക് സംഘവും തെളിവ് ശേഖരിക്കുന്നുണ്ട്.
ഇന്നലെയാണ് കോട്ടയത്ത് 55 കാരി ഷീബയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
story highlights- kottayam murder, cctv footage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here