പമ്പയിലെ മണലും മാലിന്യങ്ങളും ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കം ചെയ്തു തുടങ്ങി

പമ്പയിലെ 1,28,000 മീറ്റര്‍ ക്യൂബ് മണലും മാലിന്യങ്ങളും ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കം ചെയ്യാൻ ആരംഭിച്ചു. പ്രളയസമയത്ത് പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. 2018 ലെ മഹാപ്രളയകാലത്തും അതിനുശേഷവും പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയ മണല്‍ ഉള്‍പ്പെടെയുള്ളവ വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയിരുന്നു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ മണല്‍, മാലിന്യങ്ങള്‍ എന്നിവ നദിയില്‍ നിന്ന് നീക്കം ചെയ്യും.
Read Also:പമ്പയിലെ മണലെടുപ്പ്; എടുത്ത മണൽ നിക്ഷേപിക്കുന്ന ഇടം വനം വകുപ്പ് തീരുമാനിക്കും
കഴിഞ്ഞദിവസം 29 ടിപ്പര്‍, ഏഴ് ജെസിബി, രണ്ട് ഹിറ്റാച്ചി എന്നിവ ഉപയോഗിച്ച് 148 ലോഡുകളായി 650.707 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ആവശ്യമെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഉപയോഗിക്കും. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിച്ചാണ് മണല്‍ മാറ്റുന്നത്. എടുക്കുന്ന മണല്‍ വനംവകുപ്പിന്റെ സ്ഥലമായ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിറകിലുള്ള ഭൂമിയിലാണിടുന്നത്. സ്ഥലസൗകര്യം തികയാതെ വന്നാല്‍ മണല്‍ നിലയ്ക്കലില്‍ ഇടുന്ന കാര്യവും പരിഗണിക്കും. ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005 സെക്ഷന്‍ 34 ഡി പ്രകാരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടിയുടെ അധികാരമുപയോഗിച്ച് റവന്യൂ വകുപ്പ് നേരിട്ടാണ് മണല്‍ മാറ്റുന്നത്.
Story Highlights: pamba river sand and waste
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here