8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം
പൊലീസിന്റെ ക്രൂരതയിൽ ശ്വാസം നിലച്ചുപോയ ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം. മിന്നെസോട്ടയിലെപ്രത്യേക കേന്ദ്രത്തിൽ ഫ്ളോയിഡിന്റെ സംസ്‌കാര ചടങ്ങുകൾ നടന്ന വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും യു എസ്സിലെ വിവിധയിടങ്ങളിൽ ഒത്തുചേർന്ന ജനങ്ങൾ 8 മിനിട്ട് 46 സെക്കൻഡ് സമയം മൗനം ആചരിച്ചാണ് ഫ്ളോയിഡിന് വിടയേകിയത്.
വർണവെറിയനായ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ 8 മിനിട്ട് 54 സെക്കൻഡ് സമയം ശ്വാസം കിട്ടാതെ പിടഞ്ഞാണ് കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ളോയിഡ് മരിക്കുന്നത്. ആ സമയത്തിന്റെ ഓർമയിലാണ് ഒരു രാജ്യവും അത്രയും സമയം മൗനമാചരിച്ചത്. അത് വെറുമൊരു ദുഃഖാചരണം മാത്രമായിരുന്നില്ല. വർണവിവേചനത്തിനെതിരേയുള്ള പോരാട്ടവും പ്രതിഷേധവും കൂടിയായിരുന്നു. ജോർജിന്റെ മരണത്തിനു പിന്നാലെ അമേരിക്കയിൽ അലയടിച്ചുയർന്ന വർഗവിവേചനത്തിനെതിരെയുള്ള പോരാട്ടാത്തിന്റെ തുടർച്ച.
‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ അവസാന വാചകം മുദ്രാവാക്യമാക്കിയാണ് രാജ്യത്ത് അനുശോചന യോഗങ്ങൾ നടന്നത്. ക്രൂരമായ ആ കൊലപാതകം നടന്ന മിനിയപൊളിസിയിലേക്ക് നൂറുകണക്കിനാളുകളാണ് ഫ്ളോയിഡിനു വേണ്ടിയെത്തിയത്. വന്നവർ എട്ടുമിനിട്ട് നേരം ഫ്ളോയിഡിന് അന്ത്യോപചാരമർപ്പിച്ച് നിലത്ത് കിടന്നു. ജോർജ് ഫ്ളോയിഡിന് നീതി വേണമെന്നും ഇത്തരം അടിച്ചമർത്തലുകൾക്കിടയിൽ ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ആളുകൾ വിളിച്ചു പറഞ്ഞു.
Read Also:‘മലയാളീസ് ഫോർ ബ്ലാക്ക് ലൈവ്‌സ്’ജോർജ് ഫ്‌ളോഡിന് നീതി തേടി അമേരിക്കയിൽ ബാനർ ഉയർത്തിയ മലയാളി യുവതി
മിനിയപൊളിസിയിലെ ഡറിക് ചൗ എന്ന പൊലീസുകാരന്റെ ക്രൂരതയിൽ പശ്ചാത്തപിച്ച് അമേരിക്കയിലെ പൊലീസുകാരനും അനുശോചന യോഗങ്ങളിൽ പങ്കാളികളായി. വിവിധ ഇടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ ഒരു കാലിൽ മുട്ടുകുത്തി എട്ടുമിനിട്ടോളം ജോർജിന്റെ ഓർമയിൽ ശിരസുകുനിച്ചിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, സർക്കാർ ജീവനക്കാർ തുടങ്ങിയവരും ജോർജിനു വേണ്ടി ശിരസ് കുനിച്ചു.
കറുത്ത വർഗ്ഗക്കാർക്കെതിരേ നടക്കുന്ന വർണവിവേചനത്തിനെതിരേ സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ പ്രതിഷേധമാണ് അമേരിക്കയിൽ ഇപ്പോൾ നടക്കുന്നത്. മേയ് 25 ന് ഫ്ളോയിഡ് കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്കൻ ഭരണകൂടത്തിനെതിരേ ഉണ്ടായ പ്രതിഷേധം ലോകം മുഴുവൻ അലയടിക്കുകയാണ്.
വൈറ്റ് ഹൗസ് ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം ജനരോഷത്തിന്റെ അഗ്‌നിയാളി. അടിച്ചമർത്താൻ കഴിയാത്ത വിധം ശക്തമാണ് ജനങ്ങളുടെ പ്രതിഷേധം. കുറ്റക്കാരെയെല്ലാം സർവീസിൽ നിന്നും പിരിച്ചു വിടുകയും ഗുരുതരമായ കുറ്റങ്ങൾ അവർക്കെല്ലാം എതിരേ ചുമത്തുകയും ചെയതെങ്കിലും ജനം അടങ്ങിയിട്ടില്ല. വർണവെറി അവസാനിപ്പിക്കണമെന്നാണ് അവർ ഒറ്റസ്വരത്തിൽ പറയുന്നത്. മനുഷ്യനെ നിറത്തിന്റെ പേരിൽ കൊല്ലുന്നത് ഇനി നടക്കില്ലെന്നാണ് ജോർജ് ഫ്ളോയിഡ് എന്ന പേര് ആവർത്തിച്ചാവർത്തിച്ച് ഉച്ഛരിച്ച് ജനം മുന്നോട്ടു കുതിക്കുന്നത്.
Story highlights-8 minutes 46 seconds; George Floyd is America’s tear
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here