സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കുന്നു; പ്രധാന ക്ഷേത്രങ്ങളിൽ ഓൺലൈൻ, വെർച്ചൽ ക്യൂ സംവിധാനം ഏർപ്പെടുത്തും

സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടയിരിക്കും ആരാധനാലയങ്ങൾ തുറക്കുക. ശബരിമലയിലും ഗുരുവായൂരും ഓൺലൈൻ, വെർച്ചൽ ക്യൂ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ദർശനത്തിനുള്ള അനുവാദം കൊടുക്കുക.
ഇതര സംസ്ഥാനത്തു നിന്നും ശബരിമലയിൽ എത്തുന്നവർ കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് നൽകണം.
സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പള്ളികളിലെ ആരാധനയെന്ന് മലങ്കര ആർച്ച് ബിഷപ്പ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ശബരിമലയും ഗുരുവായൂരും ഭക്തർക്ക് പ്രവേശനം അനുവദിക്കാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ഒൻപതു മുതൽ ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ തുറക്കും. ഗുരുവായൂരിൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി ദിവസം 600 പേർക്ക് പ്രവേശനം നൽകും. മണിക്കൂറിൽ 150 പേർ എന്ന കണക്കിലായിരിക്കുമിത്. ഒരു ദിവസം 60 വിവാഹങ്ങൾ അനുവദിക്കും. ശബരിമലയിൽ മിഥുന മാസ പൂജയ്ക്കായും ഉത്സവത്തിനായും 14 മുതൽ 28 വരെ നടതുറക്കും. ശബരിമലയിൽ വെർച്ചൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. മണിക്കൂറിൽ 200 പേർക്ക് പ്രവേശനം നൽകും. 50 പേരെ മാത്രമേ ഒരു സമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. ഇതര സംസ്ഥാനത്തു നിന്നും വരുന്നവർ ഐസിഎംആർന്റെ അംഗീകാരമുള്ള ലാബിൽ നിന്നും കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് കൊവിഡ് ജാഗ്രത പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
Read Also:ആരാധനാലയങ്ങളിലെ നിയന്ത്രണം; മുഖ്യമന്ത്രി മതപുരോഹിതന്മാരുമായി ചർച്ച നടത്തി
അതേസമയം, ശബരിമലയിൽ വിവിഐപി ദർശനവും താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല. കെഎസ്ആർടിസിക്കും സ്വകാര്യ വാഹനങ്ങൾക്കും പമ്പ വരെ അനുമതി നൽകും. അപ്പം, അരവണ വിതരണം ഓൺലൈൻ വഴിയായിരിക്കും. വണ്ടിപ്പെരിയാർ വഴിയുള്ള ദർശനം ഉണ്ടാകില്ല. പമ്പാ സ്നാനവും ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പള്ളികളിലെ ആരാധനയെന്ന് മലങ്കര ആർച്ച് ബിഷപ്പ് ബസേലിയോസ് മാർക്ലമീസ് കാത്തോലിക്ക് ബാവ പറഞ്ഞു.
Story highlights-lockdown,covid19, opening of shrines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here