വയനാട് സ്വകാര്യ കൃഷിയിടത്തിലെ കെണിയിൽ അകപ്പെട്ട പുളളിപ്പുലിയെ മയക്കുവെടിവച്ചു
വയനാട് സുൽത്താൻബത്തേരി മൂലങ്കാവിൽ സ്വകാര്യ കൃഷിയിടത്തിലെ കെണിയിൽ അകപ്പെട്ട പുളളിപ്പുലിയെ മയക്കുവെടിവച്ചു. മൂലങ്കാവ് ഓടപ്പളളത്ത് ഇന്ന് പുലർച്ചയോടെയാണ് കൃഷിയിടത്തിലെ കമ്പിവേലിയിൽ പുളളിപ്പുലി കുരുങ്ങിയത്. മയക്കുവെടിവയ്ക്കാൻ ഡോക്ടർ എത്താൻ വൈകിയതുമൂലം കെണിയിൽ നിന്ന് രക്ഷപ്പെട്ട പുലിയെ ഏറെ പ്രയാസപ്പെട്ടാണ് വൈകീട്ടോടെ മയക്കുവെടിവച്ചത്. വൈൽഡ് ലൈഫ് വാർജന്റെ ഓഫീസിലേക്ക് മാറ്റിയ പുലിയെ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ നാളെ കാട്ടിൽ വിട്ടേക്കും.
ഇന്ന് പുലർച്ചയോടെയാണ് ഓടപ്പളളം പളളിപ്പടിക്ക് സമീപം സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ കമ്പിയിൽ കുരുങ്ങിയ നിലയിൽ പുളളിപ്പുലിയെ കണ്ടെത്തിയത്. കൃഷിയിടത്തിലേക്ക് പന്നിക്കൂട്ടം എത്താതിരിക്കാൻ സ്ഥാപിച്ച വേലിയാണിത്. ഉടനെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും മയക്കുവെടി വെക്കാൻ ഏറെ വൈകിയാണ് ഡോക്ടറെത്തിയത്. ഏഴ് മണിക്കൂറോളം കെണിയിൽ കുരുങ്ങിയ പുളളിപ്പുലി മയക്കുവെടി വെക്കാനെത്തിയ ഡോക്ടർ സമീപത്തെത്തിയതോടെ കമ്പിവേലി പൊട്ടിച്ച് ജനവാസകേന്ദ്രത്തിലേക്ക് ഓടിമറഞ്ഞു.
പിന്നീട് വനംവകുപ്പ് നടത്തിയ തിരച്ചിലിൽ സമീപത്തെ കൃഷിയിടത്തിന് സമീപം കണ്ടെത്തിയ പുലിയെ വനംവകുപ്പ് മയക്കുവെടിവച്ചു. തുടർന്ന് പുളളിപ്പുലിയെ വനംവകുപ്പ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് മാറ്റി. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ നാളെ രാവിലെ തന്നെ പുളളിപ്പുലിയെ വനത്തിൽ വിട്ടേക്കും.
Story highlight: A leopard caught in the trap of a private farm in Wayanad has been drugged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here