പ്രളയഫണ്ട് തട്ടിപ്പ് കേസ്; രണ്ട് കോടിയുടെ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ

കാക്കനാട് കളക്ട്രേറ്റിലെ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ അന്വേഷണ സംഘം കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. രണ്ട് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. കളക്ട്രേറ്റ് ജീവനക്കാരടക്കം 12 പേർ തട്ടിപ്പിൽ ഉൾപ്പെട്ടതായും ക്രൈംബ്രാഞ്ച്.
73 ലക്ഷം രൂപ പ്രളയ ഫണ്ട് തിരിമറി നടന്നതായി സംശയം തോന്നിയതിനെ തുടർന്ന് എഡിഎം നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ക്രൈം ബ്രാഞ്ചിന് പ്രാഥമിക പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് മനസിലാക്കാൻ കഴിഞ്ഞു. രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
Read Also: പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ എറണാകുളം കളക്ടറേറ്റിലെ ക്ലാര്‍ക്കിനെ വീണ്ടും ചോദ്യം ചെയ്യും
കളക്ട്രേറ്റ് ജീവനക്കാരടക്കം 12 പേർക്ക് ഇതിൽ പങ്കുള്ളതായും അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. അന്വേഷണം സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. ആദ്യ കേസിലെ പ്രധാന പ്രതി വിഷ്ണു പ്രസാദ് തന്നെയാണ് രണ്ടാം തട്ടിപ്പിലേയും സൂത്രധാരൻ എന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. അതേസമയം പ്രളയ തട്ടിപ്പിലെ രണ്ടാം കേസിൽ സിപിഐഎം നേതാക്കളുടെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആദ്യ കേസിൽ പ്രതികളായ സിപിഐഎം പ്രദേശിക നേതാക്കളായ അൻവറും ഭാര്യ ഖൗലത്തും ഇപ്പോഴും ഒളിവിലാണ്.
kerala flood fraud case, kakkanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here