എറണാകുളം ജില്ലയിലെ കൊവിഡ് ആന്റിബോഡി പരിശോധനയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി
എറണാകുളം ജില്ലയിലെ കൊവിഡ് ആന്റിബോഡി പരിശോധന ഉടൻ ആരംഭിക്കും. ജില്ലയിലെ കൊവിഡ് വ്യാപനം പരിശോധിക്കുന്നതിനായി ആന്റി ബോഡി പരിശോധനയ്ക്ക് തയാറെടുപ്പുകൾ പൂർത്തിയായി.
കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിശോധനയുടെ മാർഗനിർദേശങ്ങൾ ചർച്ച ചെയ്തു. ജില്ലയിലാകെ അഞ്ഞൂറ് സാമ്പിളുകൾ ആണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്. ഡോ. നിഖിലേഷ് മേനോൻ, ഡോ. ഗൗരി കൃപ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
കൊവിഡ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ, ജീവനക്കാർ, സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ, പൊലീസുകാർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർ, അങ്കണവാടി ജീവനക്കാർ, ആശ പ്രവർത്തകർ, റേഷൻ വ്യാപാരികൾ, ഹോട്ടൽ ജീവനക്കാർ എന്നിവരെ പരിശോധനക്ക് വിധേയരാക്കും. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി എത്തുന്ന രോഗികളുടെയും ആന്റി ബോഡി പരിശോധന നടത്തും. വീടുകളിൽ നിരീക്ഷണ കാലാവധി പൂർത്തിയായ രോഗ ലക്ഷണമില്ലാത്ത ആളുകളെയും പരിശോധനക്ക് വിധേയരാക്കും. ഏഴു ദിവസങ്ങൾ കൊണ്ട് 11 വിഭാഗങ്ങളിലാണ് ആന്റി ബോഡി പരിശോധന നടത്തുന്നത്.
ആദ്യഘട്ടത്തിൽ കളമശേരി മെഡിക്കൽ കോളജിൽ നിന്ന് 14 പേരുടെയും ആലുവ ജനറൽ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക് ആശുപത്രി, കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രി, എന്നിവിടങ്ങളിൽ നിന്ന് പന്ത്രണ്ട് പേരുടെ വീതവും സാമ്പിളുകൾ ശേഖരിക്കും. ചൊവ്വാഴ്ചയാണ് സാമ്പിൾ ശേഖരണം നടത്തുന്നത്.
Story highlight: Preparations for the anti-covid antibody test in Ernakulam district have been completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here