സുനന്ദ പുഷ്‌കറിന്റെ ട്വിറ്റർ അക്കൗണ്ട് വിവരങ്ങൾ സൂക്ഷിച്ച് വയ്ക്കണം; തരൂരിന്റെ ഹർജിയിൽ പൊലീസിനോട് കോടതി

സുനന്ദ പുഷ്‌കറിന്‍റെ ട്വീറ്റുകളും ട്വിറ്റർ അക്കൗണ്ടും സൂക്ഷിച്ചു വയ്ക്കാൻ നിർദേശം നൽകണമെന്ന ശശി തരൂർ എംപിയുടെ ഹർജിയിൽ ഡൽഹി പൊലീസിന് നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. അടുത്ത മാസം പതിനഞ്ചിനകം ഡൽഹി പൊലീസ് മറുപടി നൽകണം. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് ട്വീറ്റുകൾ നിർണായകമാണെന്നാണ് ശശി തരൂരിന്റെ വാദം. കൂടാതെ ട്വീറ്റുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും തരൂർ കോടതിയിൽ വ്യക്തമാക്കി.
ജസ്റ്റിസ് മനോജ് കുമാർ ഒഹ്‌റിയാണ് ഉത്തരവിട്ടത്. കുറ്റാന്വേഷണ ഉദ്യോഗസ്ഥനോട് ഇത് സംബന്ധമായി ട്വിറ്ററിന് കത്തയക്കാനും കോടതി ആവശ്യപ്പെട്ടു. സുനന്ദയുടെ ആക്ടീവ് അല്ലാത്ത ട്വിറ്റർ അക്കൗണ്ടും ട്വീറ്റുകളും കേസ് അന്വേഷണത്തിൽ പ്രധാന്യമർഹിക്കുന്നതാണ്. വിഡിയോ കോൺഫറൻസിലൂടെ വിഷയത്തിൽ ഇടപെട്ട കോടതി അടുത്ത മാസം 15ന് കേസ് വീണ്ടും പരിഗണിക്കും.
2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തരൂരിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം അടക്കമാണ് കുറ്റപത്രത്തിൽ ചുമത്തിയത്.
sashi tharoor, sunanda pushkar murder case, delhi high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here