മഹാരാഷ്ട്രയില്‍ കൊവിഡ് മരണം നാലായിരത്തിലേക്ക്
മഹാരാഷ്ട്രയില്‍ കൊവിഡ് മരണം നാലായിരത്തിലേക്ക്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 3390 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 120 പേര്‍ മരിക്കുകയും ചെയ്തു. ആശങ്ക നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു.
1,07,958 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3950 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ട്‌സ്‌പോട്ടായ ധാരാവിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി രോഗബാധിതരുടെ എണ്ണം 20 ല്‍ താഴെയാണ്. ധാരാവിയില്‍ രോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വലിയതോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളത്. രാവിലെ 11 മണിക്ക് യോഗം ചേരും. ബിജെപി, കോണ്‍ഗ്രസ്, എഎപി, ബിഎസ്പി പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഡല്‍ഹിയില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും കണ്ടെയ്ന്‍മെന്റ്് സോണുകളിലെ വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ സര്‍വേ നടത്താനും തീരുമാനിച്ചിരുന്നു. കൂടാതെ രോഗികള്‍ക്ക് കിടക്കകള്‍ അധികമായി വേണ്ടതിനാല്‍ റെയില്‍വേ കോച്ചുകള്‍, ഹോട്ടലുകള്‍ ഏറ്റെടുത്ത് ചികിത്സാകേന്ദ്രങ്ങളാക്കാനും തീരുമാനിച്ചു.
വിശ്വസ്തരായ ആറ് ഐഎഎസ് ഉദ്യോഗസ്ഥരെ അമിത്ഷാ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തിനായി ഡല്‍ഹിയില്‍ നിയോഗിച്ചു. കൂടാതെ എയിംസിലെ നാല് ഡോക്ടര്‍മാര്‍ വീതമുള്ള മൂന്ന് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
Story Highlights: covid death toll rises in Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here